കൊച്ചി: ഇയ്യോബിന്‍റെ പുസ്തകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അത് വേണ്ടന്നുവെച്ചെന്ന് നടനും കാസ്റ്റിംഗ് ഡയറക്ടരുമായ രാജേഷ് മാധവന്‍. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കാനാണ് താന്‍ എന്നും ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ സിനിമയില്‍ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും രാജേഷ് മാധവന്‍ പറഞ്ഞു. നല്ലൊരു സംവിധായകന്‍ ആകുകയെന്നത് തന്‍റെ വലിയ ഒരു സ്വപ്നമാണെന്നും ശ്യാം പുഷ്കരന്‍ വഴി ഒരു തിരക്കഥ പറയാന്‍ സംവിധായന്‍ ദിലീഷ് പോത്തന്‍റെ അടുത്തുപോയപ്പോഴാണ് അദ്ദേഹം മഹേഷിന്‍റെ പ്രതികാരമെന്ന സിനിമയിലേക്ക് തന്നെ സെലക്ട് ചെയ്തതെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് കൂട്ടിച്ചേര്‍ത്തു.
'ഇതുവരെ അഭിനയിച്ച സിനിമകളൊക്കെ സുഹൃത്തുക്കള്‍ വഴി എന്നെ തേടി വന്നതാണ്. ഒരു അവസരത്തിനായി ആരുടെയും മുന്‍പിലും പോയിട്ടില്ല. കാസര്‍കോടിന്‍റെ ഭാഷയും സംസ്ക്കരവും തന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. ബാലസംഘത്തിന്‍റെ വേനൽതുമ്പി കലാജാഥ, ജില്ല പഞ്ചായത്ത് നാടകക്യാമ്പ് തുടങ്ങിയവയിലൂടെയാണ് അഭിനയിത്തിലേക്ക് കടക്കുന്നത്. പഠിക്കുന്ന കാലത്ത് എസ് എഫ് ഐയിലും പിന്നീട് സി പി ഐ എമ്മിലും പ്രവർത്തിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം എന്നിലെ കലാകാരനെയും കാഴ്ചപ്പാടിനെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്' - രാജേഷ് മാധവന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഹേഷിന്‍റെ പ്രതികാരത്തിലൂടെയാണ് രാജേഷ് മാധവന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീടു റാണി പത്മിനി, മായാനദി, മാമാങ്കം, പൂഴിക്കടകന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'ന്നാ താന്‍ കേസ് കൊട്' ചിത്രത്തിലെ ഓട്ടോഡ്രൈവര്‍ സുരേശന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. 2015ല്‍ പുറത്തിറങ്ങിയ അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും രാജേഷ് മാധവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.