തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച പീഡന പരാതിയിലും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്ന ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിലെ പോലെ ലൈംഗീകാതിക്രമങ്ങള്‍ മറ്റൊരു പാര്‍ട്ടിയില്‍ നടന്നിട്ടുണ്ടോ. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ വാര്‍ത്തകള്‍ എല്ലാവരും കൊടുക്കുന്നുണ്ട്. സിപിഎമ്മിലെ പ്രമുഖരായ മൂന്ന് മുന്‍ മന്ത്രിമാര്‍ക്ക് എതിരായി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് വാര്‍ത്തയായി നല്‍കാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നതും ഒരു സ്ത്രീയാണ്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിയുന്നയിച്ച സ്ത്രീയുടെ പശ്ചാത്തലം ഞങ്ങളാരും അന്വേഷിച്ചിട്ടില്ല. ഈ പരാതികളുടെ പുറത്ത് എഫ്.ഐ.ആർ എങ്കിലും പൊലീസ് എടുക്കേണ്ടെ? മാങ്ങമോഷ്ടിക്കലും സ്വര്‍ണം മോഷ്ടിക്കലുമാണ് ഇപ്പോള്‍ പൊലീസിന്‍റെ പണിയെന്നും വി ഡി സതീശന്‍ പരിഹസിച്ചു. അതേസമയം, കെപിസിസി പ്രസിഡണ്ട് കെ സുധാകരനും വിഷയത്തില്‍ പ്രതികരിച്ചു. സ്വപന തെളിവ് വച്ചാണ് സംസാരിക്കുന്നത്? പാർട്ടി പ്രതികരിച്ചോ, മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഒന്നും പറയാനില്ലേ? എൽദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോയെന്നും സുധാകരന്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കടകം പള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നീ സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്. കടകംപള്ളി സുരേന്ദ്രൻ കൊച്ചിയിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെന്നുമാണ് സ്വപ്‍നയുടെ ആരോപണം. 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുവേയായിരുന്നു സ്വപ്ന സുരേഷ് ഗുരുതര ആരോപണമുന്നയിച്ചത്.