കൊല്‍ക്കത്ത: ഹിന്ദുക്കള്‍ ബലാത്സംഗം ചെയ്യാറില്ലെന്ന ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസ് പ്രതികളിലൊരാളായ ഗോവിന്ദ് നായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. മോദി- ഷാ സര്‍ക്കാര്‍ മൃഗങ്ങളെയാണ് വെറുതെവിട്ടിരിക്കുന്നതെന്ന് മഹുവ പറഞ്ഞു. '' 'ഞങ്ങള്‍ നിരപരാധികളാണ്. അമ്മാവനും മരുമകനും പരസ്പരം മുന്നില്‍വെച്ച് ആരെയെങ്കിലും ബലാത്സംഗം ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അത് ഹിന്ദു സമൂഹത്തില്‍ നടക്കുമോ? ഇല്ല ഞങ്ങള്‍ ഹിന്ദുക്കള്‍ അങ്ങനെ ചെയ്യില്ല'-ബില്‍ക്കിസ് ബാനു ഉള്‍പ്പെടെ നിരപരാധികളായ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പലരെയും കൊല്ലുകയും ചെയ്ത ഗോവിന്ദ് നായ് പറയുന്നു. മോദി- ഷാ സര്‍ക്കാര്‍ മൃഗങ്ങളെയാണ് വിട്ടയച്ചത്"- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
അതേസമയം, ജയില്‍മോചിതരായതിനുശേഷവും കേസിലെ പ്രതികള്‍ ബില്‍ക്കിസ് ബാനുവിന്റെ ജീവന് ഭീഷണിയായി നടക്കുകയാണ്. ഗുജറാത്തിലെ ബില്‍ക്കിസിന്റെ വീടിനുമുന്നില്‍ ബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ രാധേശ്യാം ഷാ പടക്കക്കട ആരംഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 2002-ല്‍ ഗുജറാത്ത് കലാപത്തിനും കൂട്ടബലാത്സംഗത്തിനും ശേഷം പ്രതികള്‍ ആ ഭാഗത്തേക്ക് പ്രവേശിച്ചിട്ടില്ലായിരുന്നു. പ്രതികളെ വെറുതെവിട്ടുളള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നപ്പോള്‍ ഭയമില്ലാതെ ജീവിക്കാനുളള അവകാശം തനിക്ക് വേണമെന്നും പ്രതികളുടെ മോചനം തന്റെ മനസമാധാനം തകര്‍ത്തെന്നും ബില്‍ക്കിസ് ബാനു പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്.