തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തില്‍ നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമങ്ങളെ ഒഴിവാക്കുക എന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണെന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന ഗവര്‍ണറില്‍നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത നടപടിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗവര്‍ണര്‍ പദവിയില്‍ ഇരുന്നുകൊണ്ട് മാധ്യമങ്ങളുള്‍പ്പെടെ ആരോടും വിവേചനപരമായി ഇടപെടുന്നത് ശരിയല്ല. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. മാത്രമല്ല, മാധ്യമങ്ങളെ ഒഴിവാക്കുന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണ്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി തെറ്റായ സന്ദേശമാണ് നല്‍കുന്നത്. വിലക്ക് പിന്‍വലിച്ച് എല്ലാ മാധ്യമങ്ങളെയും കാണാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയാറാകണം'-വി ഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍, ജയ് ഹിന്ദ്, കൈരളി എന്നീ മാധ്യമങ്ങളെയാണ് രാജ്ഭവനില്‍ നടന്ന ഗവർണറുടെ വാർത്താ സമ്മേളനത്തില്‍നിന്ന് ഒഴിവാക്കിയത്. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് ഗവര്‍ണര്‍ ഇന്നലെ രാവിലെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരുവിഭാഗം മാധ്യമങ്ങളെ രാജ് ഭവന് മുന്നിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. എന്തുകൊണ്ടാണ് നാലു ചാനലുകളെയും മാറ്റിനിർത്തിയതെന്ന് വ്യക്തമാക്കാന്‍ ഗവര്‍ണറുടെ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല.