ബംഗളുരു: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയോട് ജനങ്ങള്‍ പറഞ്ഞ പരാതികള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപംനല്‍കാനൊരുങ്ങി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ധ്രുവ് നാരായണ്‍ അധ്യക്ഷനായ സമിതിയാണ് പരാതികളെക്കുറിച്ചും പദയാത്രയോടെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുളള മനോഭാവത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും പഠിക്കുക. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസിനുണ്ടായ ജനപ്രീതി മുതലെടുക്കാനാണ് പാർട്ടി തയാറെടുക്കുന്നത്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് കോണ്‍ഗ്രസ് പ്രകടന പത്രിക തയാറാക്കുക.
'ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പോയ സ്ഥലങ്ങളില്‍ ജനങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞ പരാതികള്‍ പഠിക്കാന്‍ ധ്രുവ് നാരായണ്‍ അധ്യക്ഷനായ സമിതി രൂപീകരിക്കും. യാത്ര കൊണ്ട് കോണ്‍ഗ്രസിനുണ്ടായ നേട്ടം, ഒരു പാര്‍ട്ടി എന്ന നിലയില്‍ കൂടുതല്‍ എന്ത് ചെയ്യാനാവും. സംസ്ഥാനത്തെ സാഹചര്യം എങ്ങനെ മെച്ചപ്പെടുത്താം തുടങ്ങിയ കാര്യങ്ങള്‍ സമിതി പരിശോധിക്കും. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടി അംഗങ്ങളും കമ്മിറ്റിയുടെ ഭാഗമാവണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കണമെന്നും ആവശ്യപ്പെടുന്നു'-കര്‍ണാടക കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ണാടകയില്‍ സെപ്റ്റംബര്‍ മുപ്പതിന് ആരംഭിച്ച പദയാത്ര ഒക്ടോബര്‍ 23-ന് റായ്ച്ചൂരിലാണ് അവസാനിച്ചത്. പിന്നീട് ആന്ധ്രയിലേക്ക് പ്രവേശിച്ച പദയാത്ര പൂര്‍ത്തിയാക്കി തെലങ്കാനയിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. ദീപാവലി പ്രമാണിച്ച് 26 വരെ ഭാരത് ജോഡോ യാത്രയ്ക്ക് അവധിയാണ്. ഒക്ടോബര്‍ 26-ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. തുടര്‍ന്ന് 27-ന് ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍നിന്ന് വീണ്ടും ആരംഭിക്കും.