തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള കത്തിടപാടാണ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഈ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് തനിക്കറിയില്ല. ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തിൽ വലിയ തോതിൽ ചർച്ച നടക്കുന്നുണ്ടല്ലോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ധനമന്ത്രിയോടുളള പ്രീതി നഷ്ടമായെന്നും കെ എന്‍ ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. തനിക്കെതിരെ പരസ്യ പ്രതികരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രിക്ക് ആരിഫ് മുഹമ്മദ് ഖാന്‍ കത്ത് നല്‍കിയത്. ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രിയുടെ പരാമര്‍ശം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്നും ഒരുകാരണവശാലും മന്ത്രിയെ സ്ഥാനത്തുനിന്ന് മാറ്റില്ലെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ഒമ്പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് ധനമന്ത്രിയെ മാറ്റണമെന്ന ആവശ്യമുന്നയിച്ചത്.