ചെന്നൈ: നയൻ താരക്കും വിഗ്നേഷ് ശിവനും വാടകഗർഭത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്നത് നിയമം ലംഘിച്ചല്ലെന്ന് റിപ്പോർട്ട്. തമിഴ്നാട് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലംഗ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ട് തമിഴ് നാട് സർക്കാർ പ്രസിദ്ധീകരിച്ചു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുശേഷവും കുട്ടികളുണ്ടായില്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശനവ്യവസ്ഥകളോടെ ഇക്കൊല്ലം നിയമം ഭേദഗതി ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചത്. ഇരുവരും വാടക ഗര്‍ഭധാരണത്തിനു കാത്തിരിക്കേണ്ട കാലയളവ് പിന്നിട്ടെന്നാണ് കണ്ടെത്തല്‍. വിവാഹിതരായത് 2016-ലാണ് എന്നത് തെളിയിക്കുന്നതിന്‍റെ രേഖകളും നയന്‍ താര- വിഗ്നേഷ് ശിവനും അന്വേഷണ സംഘത്തിനുമുന്‍പില്‍ ഹാജരാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ആശുപത്രിക്കെതിരെ ഗുരുതരാരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ചികില്‍സാ രേഖകള്‍ സൂക്ഷിക്കാത്തതിന് കാരണം കാണിച്ചില്ലെങ്കില്‍ അടച്ചുപൂട്ടണമെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 9-നാണ് തങ്ങള്‍ക്ക് ഇരട്ടകുട്ടികളുണ്ടായ വിവരം വിഗ്നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഇതിനുപിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചത്. ഈ വര്‍ഷം ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം നടന്നത്.