കണ്ണൂര്‍: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കെപിസിസി പ്രസിഡന്റ് കെസുധകരന്‍. സതീശന്‍ പാച്ചേനി സ്വന്തം സഹോദരനെ പോലെയായിരുന്നു. ഈ വേർപാട് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവുന്നതല്ല. ഒരു കുടുംബാംഗത്തെ നഷ്ടമായത് പോലെ ഹൃദയത്തിൽ മുറിവേറ്റിരിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്, പ്രത്യേകിച്ച് കണ്ണൂരിലെ കോൺഗ്രസിന് ഒരിക്കലും നികത്താനാകാത്ത നഷ്ടം തന്നെയാണ് പാച്ചേനിയുടെ വിടവാങ്ങൽ. സൗമ്യമായ സ്വഭാവവും ശാന്തമായ പ്രവർത്തന രീതികളും കൊണ്ട് എതിരാളികളുടെ പോലും സ്നേഹം പിടിച്ചുപറ്റിയ നേതാവാണ് സതീശൻ പാച്ചേനിയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
'കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും കോൺഗ്രസിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന് കോൺഗ്രസിന്റെ നേതൃനിരയിലെത്തി പ്രവർത്തകരുടെ വിശ്വാസം ആർജിച്ച നേതാവാണ് അദ്ദേഹം. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരുന്നു സതീശൻ പാച്ചേനി. പാർട്ടി ഏൽപ്പിച്ച ദൗത്യങ്ങളൊക്കെയും ശിരസ്സാവഹിച്ച അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതം ഏതൊരു പൊതുപ്രവർത്തകനും മാതൃകയാക്കാവുന്നതാണ്. ഒരിക്കൽപോലും പരാതിയും പരിഭവങ്ങളും ഇല്ലാതെ പ്രസ്ഥാനത്തിനൊപ്പം സഞ്ചരിച്ച ഒരു യഥാർത്ഥ കോൺഗ്രസുകാരനെയാണ് സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തോട് അടുപ്പമുള്ളവർക്ക് ഉൾക്കൊള്ളാനാകാത്ത അകാലത്തിലുള്ള വിയോഗം തന്നെയാണിത്. പ്രിയ സതീശൻ പാച്ചേനിയ്ക്ക് ആദരാഞ്ജലികൾ' - കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്ന സതീശന്‍ പാച്ചേനി ഇന്ന് ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. 2016 മുതൽ 2021 വരെ ഡിസിസി അധ്യക്ഷനായിരുന്നു. അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സതീശന്‍ പാച്ചേനി മത്സരിച്ചിട്ടുണ്ട്. 1996ല്‍ തളിപ്പറമ്പില്‍ നിന്നുമാണ് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയത്. 2001ലും 2006ലും വി എസ് അച്യുതാനന്ദനെതിരെ മലമ്പുഴയില്‍ മത്സരിച്ചു. 2009ല്‍ പാലക്കാട് ലോക്‌സഭാ സീറ്റില്‍ എംബി രാജേഷിനെതിരെ മത്സരിച്ചു. 2016ലും 2021ലും കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലും സതീശന്‍ പാച്ചേനി മത്സരിച്ചിട്ടുണ്ട്.