ഇറാന്‍: ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി കൊല്ലപ്പെട്ടതിനുപിന്നാലെ ഇറാനില്‍ പ്രതിഷേധം ആളിക്കത്തുന്നു. മഹ്സ അമിനിയുടെ 40-ാം ചരമദിനത്തില്‍ ശവകുടീരത്തിനടുത്ത് ഒത്തുചേര്‍ന്നവര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയും കുറെയധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വെടിവെപ്പില്‍ ആരും കൊല്ലപ്പെട്ടതായി ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അതേസമയം, മഹ്സ അമിനിയുടെ ജന്മനാടായ പടിഞ്ഞാറന്‍ ഇറാനിലെ സാഖേസിലുള്ള ആയിചി കബറിസ്ഥാനിലേക്ക് നടന്ന റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. തങ്ങളുടെ 'ശിരോവസ്ത്രം ഉപേക്ഷിച്ച് ഏകാധിപത്യം തുലയട്ടെ'യെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകള്‍ റാലിയില്‍ പങ്കെടുത്തതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹ്സ അമിനിയുടെ മരണത്തിനുപിന്നാലെ അവരുടെ സ്ഥലമായ കുര്‍ദ്ദിസ്ഥാനില്‍ ആരംഭിച്ച പ്രതിഷേധമാണ് രാജ്യമാകെ വ്യാപിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് സ്ത്രീകള്‍ തുടക്കം മുതല്‍ മതപോലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിജാബ് വലിച്ചുകീറിയും മുടി മുറിച്ചുമായിരുന്നു ആദ്യമുതല്‍ പ്രതിഷേധ പരിപാടികളില്‍ ആളുകള്‍ പങ്കെടുത്തിരുന്നത്. ഇറാനിലെ പ്രതിഷേധങ്ങളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാന നഗരമായ ടെഹ്‌റാനിലേക്ക് കുടുംബസമേതം എത്തിയ ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനിയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മത പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാനില്‍വെച്ച് ക്രൂര മര്‍ദ്ദനത്തിനിരയായ യുവതി മരണപ്പെടുകയായിരുന്നു. എന്നാല്‍, പുനര്‍വിദ്യാഭ്യാസ പഠനത്തിനായി തടങ്കലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം വന്നാണ് മഹ്‌സ മരണപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. ഇറാനില്‍ ഏഴുവയസുമുതല്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കണമെന്നാണ് നിയമം.