തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയത് സ്വന്തമിഷ്ടപ്രകാരമാണെന്ന് ഇ ഡി. സ്വപ്നയുടെ മൊഴി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം വ്യാജമാണ്. കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ഇഡി വ്യക്തമാക്കി. സ്വർണക്കടത്തിലെ വിചാരണ മാറ്റണമെന്ന ഹർജിയിലാണ് ഇ ഡി എതിർ സത്യവാങ്മൂലം നൽകിയത്. കേസിന്‍റെ വിചാരണ കേരളത്തിനുപുറത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് കേരളത്തിന് പുറത്ത് വിചാരണ നടത്തേണ്ട ആവശ്യമില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍ അത് സംസ്ഥാനത്തെ ഭരണനിര്‍വ്വഹണത്തെയും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും നീതി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ സ്വർണക്കടത്തിലെ കളളപ്പണക്കേസ് എറണാകുളത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജയിലുളളത്. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിവരാണ് പ്രതികള്‍.