തിരുവനന്തപുരം: വിഴിഞ്ഞം സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് കേരളാ ഹൈക്കോടതി. റോഡിലെ തടസങ്ങള്‍ നീക്കണമെന്നും കര്‍ശന നടപടിയിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. സമരം കാരണം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണുള്ളതെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.
സമരം പാടില്ല എന്ന് പറയാൻ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. കോടതിയുടെ ഇടക്കാല ഉത്തരവുകൾ കർശനമായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹർജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. അതേസമയം, സമരത്തിന്റെ നൂറാം ദിവസമായ ഇന്നലെ സമരക്കാര്‍ കരയിലും കടലിലും പ്രതിഷേധം ശക്തമാക്കിയിരുന്നു. ബോട്ടുകള്‍ കത്തിക്കുകയും ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിഴിഞ്ഞം സമരത്തില്‍ പൊലീസ് എല്ലാം സഹിച്ചുകൊണ്ട് ഭൂമിയോളം താഴുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ആളുകള്‍ പ്രതിഷേധിക്കുന്നിടത്ത് ഒരു സംഘര്‍ഷവുമുണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രതിഷേധക്കാര്‍ മുന്‍പോട്ടുവെച്ച 7 ആവശ്യങ്ങളില്‍ സര്‍ക്കാര്‍ 6 എണ്ണവും അംഗീകരിച്ചതാണ്. ചര്‍ച്ചയ്ക്ക് വരുന്നവര്‍ പിന്നീട് ഒരു തീരുമാനവും അറിയിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.