തിരുവനന്തപുരം: സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വിഴിഞ്ഞം സമരം ആളിപ്പടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുറമുഖ പദ്ധതിയുടെ ഇരകളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 'ഏറ്റവും പരിതാപകരമായ സ്ഥിതിയില്‍ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളോട് മുഖ്യമന്ത്രിക്കെന്തിനാണ് ഇത്ര ഈഗോ? മുഖ്യമന്ത്രി എന്താ മഹാരാജാവാണോ? ജനങ്ങള്‍ തെരഞ്ഞെടുത്തയാളല്ലേ? ആരോടാണ് ഈ അഹങ്കാരവും ധാര്‍ഷ്ട്യവും ധിക്കാരവുമെല്ലാം കാണിക്കുന്നത്? ആ പാവങ്ങളെ ഒന്ന് പോയി കാണണം. മുഖ്യമന്ത്രി മുന്‍കൈ എടുത്ത് അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം'-വി ഡി സതീശന്‍ പറഞ്ഞു.
വികസനത്തിന്റെ ഇരകളാണ് മത്സ്യത്തൊഴിലാളികളെന്നും അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം എല്ലായിടത്തും തീരദേശ ശോഷണമുണ്ട്. പക്ഷേ വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം ആരംഭിച്ചതോടെ തീരദേശ ശോഷണം കൂടി. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ വീടുകള്‍ കടലെടുക്കുകയാണ്. അപകടകരമായ സ്ഥിതിയാണ്. നിരവധി മത്സ്യത്തൊഴിലാളികള്‍ മരിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹാരമുണ്ടാക്കണം'-വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിഴിഞ്ഞം സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് കേരളാ ഹൈക്കോടതി പറഞ്ഞു. റോഡിലെ തടസങ്ങള്‍ നീക്കണമെന്നും കര്‍ശന നടപടിയിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കരുതെന്നും കോടതി പറഞ്ഞു. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. സമരം കാരണം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസപ്പെടുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ പറഞ്ഞത്.