ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങി ഡി എം കെ. സംസ്ഥാന വ്യാപകമായി നവംബര്‍ 4-ന് യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് ഡി എം കെയുടെ തീരുമാനം. ഹിന്ദിവത്ക്കരണത്തിനെതിരെ തമിഴ്നാട് നിയമസഭയില്‍ പാസാക്കിയ പ്രമേയം പാസാക്കിയ പ്രമേയം ചര്‍ച്ചചെയ്യാനും വിശദീകരിക്കാനുമാണ് യോഗങ്ങള്‍ വിളിച്ചു സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഒക്‌ടോബർ 13 ന് ഭരണകക്ഷിയായ ഡിഎംകെയുടെ യുവജന-വിദ്യാർത്ഥി വിഭാഗം തമിഴ്‌നാട്ടിൽ സംസ്ഥാനവ്യാപക പ്രതിഷേധം നടത്തിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബര്‍ 18-നാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയത്.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിച്ചുകൊണ്ട് മറ്റൊരു ഭാഷാ യുദ്ധത്തിന് വഴിയൊരുക്കരുതെന്നാണ് എം കെ സ്റ്റാലിന്‍ പറഞ്ഞത്. 'ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഇതര ഭാഷകള്‍ സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്മാരായി കാണുന്നതിന് തുല്യമാണ്. ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം, ഒരു സംസ്‌കാരം എന്നിവയിലേക്കെത്തിക്കാനുളള ബിജെപിയുടെ ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും. മാതൃഭാഷാ വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് മറ്റൊരു യുദ്ധത്തിന് വഴിയൊരുക്കരുത്'-എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഐ ഐ ടികള്‍, ഐ എം എമ്മുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ, കേന്ദ്ര സര്‍വ്വകലാശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ പാഠ്യഭാഷ ഹിന്ദിയാക്കണം, സര്‍ക്കാര്‍ ജോലികള്‍ക്കായുളള പരീക്ഷകള്‍ക്ക് ചോദ്യക്കടലാസ് ഹിന്ദിയിലാക്കണം, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ ഹിന്ദി പ്രാവീണ്യം നിര്‍ബന്ധമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശത്തിലുളളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദേശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്തഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.