വാഷിംഗ്‌ടണ്‍: സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ശതകോടീശ്വരനും സ്‌പേസ്എക്‌സ് മേധാവി ഇലോണ്‍ മസ്ക് ഏറ്റെടുത്തതിനുപിന്നാലെ സന്തോഷം പങ്കുവെച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബോധമുള്ള ആളുടെ കയ്യില്‍ ട്വിറ്റര്‍ എത്തിയതില്‍ സന്തോഷം. നമ്മുടെ രാജ്യത്തെ വെറുക്കുന്ന തീവ്ര ഇടതുപക്ഷ ഭ്രാന്തൻമാർ ഇനി ട്വിറ്ററിലുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എന്നാല്‍ ട്വിറ്റര്‍ വീണ്ടും ഉപയോഗിക്കുമോയെന്ന കാര്യത്തിന് അദ്ദേഹം ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ട്വിറ്റര്‍ വഴി സന്ദേശങ്ങള്‍ പങ്കുവെച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ അക്കൌണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
അതേസമയം, ഡോണാള്‍ഡ് ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിന്‍റെ അക്കൌണ്ടിന് വിലക്കേര്‍പ്പെടുത്തിയത് വിഡ്ഢിത്തരമാണ്. താന്‍ ഈ നിരോധനം പിന്‍വലിക്കും. താത്കാലികമായി മാത്രമേ അക്കൌണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുകയുള്ളുവെന്നും ആരുടെയും അക്കൌണ്ടുകള്‍ സ്ഥിരമായി നിരോധിക്കില്ലെന്നും ഇലോണ്‍ മസ്ക് പറഞ്ഞിരുന്നു. എന്നാല്‍ ട്വിറ്ററിനെ ഇലോണ്‍ മാക്സ് സ്വന്തമാക്കിയാലും തന്റെ വിലക്ക് നീക്കിയാലും ഇനി ട്വിറ്ററിലേക്ക് ഇല്ലെന്ന നിലപാടിലാണ് ട്രംപ് ആദ്യം മുതല്‍ സ്വീകരിച്ചത്. 'ട്രൂത്ത് സോഷ്യല്‍' എന്ന സ്വന്തം സാമൂഹിക മാധ്യമ ആപ്പാണ് ട്രംപ് നിലവില്‍ ഉപയോഗിക്കുന്നത്. തന്നെ വിലക്കിയ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികള്‍ക്ക് ബദലായാണ് ട്രംപ് ട്രൂത്ത് സോഷ്യല്‍ ആരംഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തത്. 4 ബില്ല്യണ്‍ ഡോളറിനാണ് (3.67 ലക്ഷം കോടി രൂപ) കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ സിഇഒ പരാഗ് അഗര്‍വാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും ഇലോണ്‍ മസ്ക് പുറത്താക്കി. എന്നാല്‍ പുതിയ മേധാവിയാരെന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം, ഇലോണ്‍ മസ്ക് കമ്പനി ഏറ്റെടുത്തതോടെ ഇതുവരെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റര്‍ ഇനിമുതല്‍ സ്വകാര്യകമ്പനിയായി മാറും.