വാഷിംഗ്‌ടണ്‍: ശതകോടിശ്വരനായ ഇലോണ്‍ മസ്ക് സാമൂഹിക മാധ്യമമായ ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ പരസ്യം പിന്‍വലിച്ച് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ്. മസ്‌കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ പ്രധാന എതിരാളിയാണ് ജനറൽ മോട്ടോഴ്‌സ്. താല്‍ക്കാലികമായാണ് പരസ്യങ്ങള്‍ നിര്‍ത്തിയതെന്നും ട്വിറ്ററിന് വരാന്‍ പോകുന്ന മാറ്റങ്ങള്‍ കണ്ട ശേഷമാകും തുടര്‍ന്ന് പരസ്യം നല്‍കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും ജനറല്‍ മോട്ടോഴ്സ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നലെ കമ്പനിയില്‍ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുകയെന്ന ആശങ്ക ലോകത്തിന്‍റെ പലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നതിനിടയിലാണ് ജനറൽ മോട്ടോഴ്‌സിന്‍റെ പിന്‍വാങ്ങല്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കമ്പനിയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഇലോണ്‍ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ആ മാറ്റങ്ങള്‍ എന്തൊക്കെയാണെന്നറിയാന്‍ തങ്ങള്‍ കാത്തിരിക്കുകയാണ്. ഇതിനുശേഷമേ പരസ്യ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. ട്വിറ്ററുമായി തങ്ങളുടെ കസ്റ്റമര്‍ കെയര്‍ വിഭാഗം നിരന്തര സമ്പര്‍ക്കത്തിലാണെന്നും ജനറല്‍ മോട്ടോര്‍സ് വക്താവ് ഡേവിഡ് ബര്‍ണാസ് വ്യക്തമാക്കി.
അതേസമയം, ട്വിറ്ററിനെ സ്വന്തമാക്കി വെറും മണിക്കൂറുകള്‍ക്ക് പിന്നാലെ ഇലോണ്‍ മസ്ക് തലപ്പത്ത് അഴിച്ചുപണി നടത്തിയിരുന്നു. അതോടൊപ്പം ട്വിറ്ററിലെ വ്യാജപ്രൊഫൈലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച മസ്ക്, കമ്പനി ഏറ്റെടുക്കുമ്പോള്‍ പോളിസിയില്‍ മാറ്റം വരുത്തുമെന്നാണ് കണക്കുകൂട്ടല്‍. ചൈനീസ് വി ചാറ്റ് മാതൃകയിൽ ട്വിറ്ററിനെ ചാറ്റ് മുതൽ പണമിടപാട് വരെ ചെയ്യാൻ പറ്റുന്ന ഓൾ ഇൻ വൺ ആപ്പാക്കുമെന്ന് മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.