ഹൈദരാബാദ്: കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരായ സ്വീറ്റ് ബോക്‌സ് കോഴ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിന് മുന്‍പ് അഴിമതിക്കെതിരെ സംസാരിച്ചവര്‍ തെരഞ്ഞെടുപ്പിനുശേഷം സ്വീറ്റ് ബോക്‌സുകളില്‍ കൈക്കൂലി നല്‍കുകയാണെന്നും ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'തെരഞ്ഞെടുപ്പിനുമുന്‍പ് ഞങ്ങള്‍ അഴിമതി ചെയ്യില്ലെന്നും അതിന് അനുവദിക്കില്ലെന്നും പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് ശേഷം നാല്‍പ്പത് ശതമാനം കമ്മീഷന്‍ എടുക്കും. എന്നിട്ട്, ദീപാവലിക്ക് മധുര പലഹാരങ്ങള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി അയക്കും. 'പേ സിഎം' 'പേ പിഎം' പോളിസിയാണ് ബിജെപി സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും നടപ്പിലാക്കുന്നത്. രാജ്യത്തുടനീളം ഡബിള്‍ എഞ്ചിന്‍ അഴിമതിയാണ് നടക്കുന്നത്'-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് മാധ്യമപ്രവർത്തകർക്ക് കൈക്കൂലി നല്‍കിയത്. ഇക്കഴിഞ്ഞ ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഓഫീസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വീറ്റ്സ് നല്‍കിയിരുന്നു. ഈ സ്വീറ്റ്സ് പാക്കിനോപ്പം വലിയ സംഖ്യ കൈമടക്കും സമ്മാനം എന്ന ഓമനപ്പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്നാണ് ആരോപണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓരോ മിട്ടായിപ്പെട്ടിക്കുമൊപ്പം ഒരു ലക്ഷം മുതല്‍ രണ്ടരലക്ഷം രൂപവരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. പന്ത്രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് മിട്ടായിപ്പെട്ടിക്കൊപ്പം കൈമടക്ക് കിട്ടിയതായാണ് വിവരം. ഇതില്‍ മൂന്നുപേര്‍ പണം കൈപ്പറ്റിയതായി സമ്മതിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ പണം കണ്ടതോടെ മിട്ടായിപ്പെട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഹന്നെ തിരിച്ചേല്‍പ്പിച്ചതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് ആരോപണം ശക്തമാക്കിയിരിക്കുന്നത്.