തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ രാജിന്‍റെ ദുരൂഹ മരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഷാരോണിന്റെ വനിതാ സുഹൃത്ത്, സുഹൃത്തിൻറെ അച്ഛൻ, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചു. ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിൽ വച്ചാണ് മൊഴിയെടുക്കുക. വനിതാ സുഹൃത്തിൻറെ വീട്ടിലേക്ക് പോയ ഷാരോണിന്റെ സുഹൃത്ത് റെജിന്‍റെയും മൊഴി രേഖപ്പെടുത്തും.
പെൺസുഹൃത്ത് ഷാരോൺ രാജിന് പാനീയത്തിൽ വിഷം കലർത്തി നല്‍കിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാല്‍ വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറഞ്ഞു. പെൺകുട്ടിയും ഷാരോൺ രാജും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു. ഇരുവരും ഒരേ പാനിയം കുടിച്ചിരുന്നുവെന്നാണ് ചാറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം,ചികിത്സക്കായി ഡോക്ടറെ സമീപിച്ചപ്പോള്‍ ഷാരോൺ കഷായം കുടിച്ചകാര്യം മറച്ചുവെച്ചുവെന്നും തിരുവനന്തപുരം റൂറൽ എസ്പി ഡി.ശിൽപ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാനാണ് ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്നാട്ടിലെ രാമവര്‍മ്മൻചിറയിലുള്ള പെൺസുഹൃത്തിന്‍റെ വീട്ടിലെത്തിയത്. റെജിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോൺ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് സുഹൃത്ത് പറയുന്നു. സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും കഷായവും ജൂസും കുടിച്ചെന്നും അപ്പോള്‍ മുതല്‍ ഛർദ്ദി തുടങ്ങിയതാണെന്ന് ഷാരോണ്‍ പറഞ്ഞുവെന്നും റെജിന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് ഷാരോണ്‍ മരണപ്പെടുന്നത്.