ഡല്‍ഹി: സി പി എം സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗവുമായ എം വി ഗോവിന്ദനെ പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സമിതിയായ പോളിറ്റ്ബ്യൂറോയില്‍ ഉള്‍പ്പെടുത്താന്‍ മൂന്നു ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന സി പി എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. കോടിയേരി ബാലകൃഷ്ണന്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ പോളിറ്റ്ബ്യൂറോ അംഗം കൂടിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ അത്യുന്നത സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പട്ടത്.
എസ് രാമചന്ദ്രന്‍ പിള്ള ഒഴിയുകയും കോടിയേരി അന്തരിക്കുകയും ചെയ്തതോടെ പുതുതായി എ. വിജയരാഘവന്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്തതോടെ മൂന്നുപേരാണ് നിലവില്‍ പോളിറ്റ്ബ്യൂറോയില്‍ ഉണ്ടായിരുന്നത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോഴത്തെ ഏറ്റവും മുതിര്‍ന്ന പിബി അംഗം. എം എ ബേബിയാണ് മറ്റൊരാള്‍. എം വി ഗോവിന്ദൻ കൂടി എത്തിയതോടെ കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളുടെ എണ്ണം നാലായി. പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്തം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നിര്‍വഹിക്കുമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
പാര്‍ട്ടിയുടെ സൈദ്ധാന്തിക രംഗത്ത് കൂടുതല്‍ വ്യക്തതയുള്ള നേതാവായാണ് എം വി ഗോവിന്ദൻ അരയാപ്പെടുന്നത്. പ്രായോഗിക രാഷ്ട്രായത്തിലും സംഘടനാ രംഗത്തും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച അദ്ദേഹം പാര്‍ട്ടി കണ്ണൂര്‍ ജില്ല സെക്രട്ടറിയായും സംസ്ഥാന വളണ്ടിയര്‍ ക്യാപ്റ്റനായും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ ഉത്തരവാദിത്തത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ഥി, യുവജന സംഘടനകളുടെ സംസ്ഥാന ദേശീയ തലങ്ങളിലും പ്രധാനഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.