ലഖ്നൌ: ഇ ഡി കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ലഖ്നൌ കോടതി തള്ളി. സിദ്ദിഖ് കാപ്പനെതിരെ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്നാണ് ഇ ഡി കോടതിയില്‍ വാദിച്ചത്. ഇത് മുഖവിലയ്ക്കെടുത്ത കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. നേരത്തെ യു എ പി എ കേസില്‍ ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന് ജയിലില്‍ നിന്നും പുറത്തു വരണമെങ്കില്‍ ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിക്കണം.
രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് കാപ്പനടക്കമുള്ളവര്‍ അനധികൃത പണസമാഹരണം നടത്തിയെന്നാരോപിച്ചാണ് ഇ ഡി കേസെടുത്തത്. ഈ കേസിലെ ഒന്നാം പ്രതിയായ ആലമിന് ഇതേ കോടതി ജാമ്യം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ സിദ്ദിഖ് കാപ്പനും ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ലഖ്‌നൗ ജില്ലാ കോടതിയുടെ വിധി വന്നതോടെ കാപ്പന്‍റെ ജയില്‍ മോചനം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
യു എ പി എ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന് ആറാഴ്ച്ച ഡൽഹിയിൽതന്നെ കഴിയണമെന്ന ഉപാധിയോടെ സുപ്രീംകോടതിയാണ് ജാമ്യം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു. എന്ത് തെളിവാണ് കാപ്പനെതിരെ കൂടുതലായി കണ്ടെത്തിയതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു. കണ്ടെത്തിയ ലഘുലേഖകള്‍ എങ്ങനെയാണ് അപകടകരമാകുന്നത്. ലഘുലേഖകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്നും കോടതി നിരീക്ഷിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കാപ്പന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയാണ് ലഖ്നൌ കോടതി വിധിയോടെ മങ്ങിയിരിക്കുന്നത്.