ആലപ്പുഴ: പഠനച്ചെലവിനായി സ്വന്തം സ്‌കൂളിനു മുന്നില്‍ കടല വില്‍പ്പന നടത്തുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. വാടക വീട്ടില്‍ താമസിക്കുന്ന വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വീട് നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും കൃഷ്ണ തേജ പറഞ്ഞു. വിനിഷയുടെ കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ കളക്ടര്‍ വിദ്യാര്‍ത്ഥിയെയും രക്ഷിതാവിനെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി. പണമില്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും പഠനം മുടക്കരുതെന്ന് പറഞ്ഞ കൃഷ്ണ തേജ വിനിഷയുടെ വിദ്യാഭ്യാസച്ചെലവിനായി ചെക്കും നല്‍കി.
'കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍വന്ന വാര്‍ത്തയിലൂടെയാണ് വിനിഷയെക്കുറിച്ച് അറിഞ്ഞത്. അപ്പോള്‍ അവരെ കാണണമെന്ന് തോന്നി. കുടുംബത്തിനുവേണ്ടി അത്ര ചെറിയ പ്രായത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന എത്ര പേരുണ്ടാകും? എനിക്ക് വിനിഷയെക്കുറിച്ച് ഓര്‍ത്ത് അഭിമാനം തോന്നി. കാരണം, ഞാനും അങ്ങനെ പ്രതിസന്ധികളിലൂടെ കടന്നുവന്നയാളാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന കാലത്ത് ഞാനും ചെറിയ ജോലികള്‍ ചെയ്താണ് പഠിച്ചത്. അങ്ങനെയാണ് ഇന്ന് നല്ല ഒരു സ്ഥാനത്ത് ജോലിചെയ്യുന്നത്'-കൃഷ്ണ തേജ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ വിനിഷ കണിച്ചുകുളങ്ങരയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുന്നിലാണ് കടല വില്‍പ്പന നടത്തുന്നത്. വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന് പഠനത്തിനായി പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് വിനിഷ കടല വില്‍പ്പന ചെയ്തുതുടങ്ങിയത്. ക്ലാസ് കഴിഞ്ഞാല്‍ യൂണീഫോമില്‍ തന്നെയായിരുന്നു വിനിഷയുടെ കടല വില്‍പ്പന. വിനിഷയുടെ കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെയാണ് കളക്ടർ ഇടപെട്ടത്.