കൊച്ചി: പുതിയ സിനിമയിലെ കഥാപാത്രമായ അഡ്വ. മുകുന്ദന്‍ ഉണ്ണിയിലൂടെ തനിക്ക് നന്മ കൂടുതലാണെന്ന ആക്ഷേപം മാറികിട്ടുമെന്ന് നടന്‍ വിനീത് ശ്രീനിവാസന്‍. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ വേഷമാണ് ഈ സിനിമയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. വളരെ സ്വാര്‍ഥനായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതിനാല്‍ പ്രേക്ഷക പ്രതികരണം എന്താണെന്ന് അറിയാന്‍ തനിക്ക് വളരെ ആകാംഷയുണ്ട്. 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സി'ന്‍റെ പ്രചാരണാര്‍ഥം കൊച്ചിയില്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.
സിനിമാ സെറ്റില്‍ വെച്ച് സംവിധായകനുമായി ആശയസംഘട്ടനമുണ്ടായിരുന്നു. എന്നാല്‍ വളരെ സൗഹാര്‍ദപരമായാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. രണ്ടുപേരുടെയും ചിന്താഗതികള്‍ വളരെ വ്യത്യസ്തമായിരുന്നു. അതേസമയം, സംവിധായകന്‍ കൂടിയായ വിനീത് തന്നെ ഒരിക്കലും ബുദ്ധിമുട്ടിച്ചിരുന്നില്ലെന്ന് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന്‍റെ ഡയറക്ടര്‍ അഭിനവ് സുന്ദർ പറഞ്ഞു. വ്യത്യസ്തമായ രീതിയില്‍ പ്രമോഷന്‍ വര്‍ക്കുകള്‍ നടത്തി പ്രേക്ഷക പ്രശംസപിടിച്ചുപറ്റിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന്‍റെ റീലിസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വിനീത് ശ്രീനിവാസന്‍റെ കഥാപാത്രം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. ഡാർക്ക് കോമഡി, ഡ്രാമ, ത്രില്ലർ വിഭാഗങ്ങളിലെല്ലാം ഉൾപ്പെടുത്താവുന്ന ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.