തിരുവനന്തപുരം: സര്‍ക്കാര്‍ ഫയലുകളിലെ ഇംഗ്ലീഷ് എഴുത്ത് ജനങ്ങളുടെ അവകാശം നിഷേധിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഭാഷ മലയാളമാക്കിയിട്ടും ഇപ്പോഴും ഇംഗ്ലീഷില്‍ ഫയലുകള്‍ എഴുതുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആത്മാഭിമാനത്തോടെ മലയാളത്തില്‍ ഫയലുകള്‍ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിവരെയുള്ള കോടതികളുടെ ഭരണഭാഷയും മലയാളമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. മലയാളത്തില്‍ ഫയലുകള്‍ കൈകാര്യം ചെയ്യാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാമെങ്കിലും ബോധവത്ക്കരണത്തിലൂടെ ഈ ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സർക്കാരിന്റെ മലയാള ദിനാഘോഷത്തിന്റെയും ഭരണ ഭാഷാവാരാഘോഷത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മലയാളം പഠിക്കാന്‍ താത്പര്യമുള്ള അഥിതി തൊഴിലാളികള്‍ക്ക് വേണ്ടി മലയാള പഠന പദ്ധതി തയ്യാറാക്കും. ഭാഷ ചില്ലു കൂട്ടിലിട്ട ചരിത്ര സ്മാരകമല്ല. മറ്റു ഭാഷകളിൽ നിന്നുള്ള പദങ്ങൾ ഉൾക്കൊള്ളാനും മറ്റു ഭാഷകളിലേക്ക് പദങ്ങള്‍ സമ്മാനിക്കാനും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള ഭാഷയുടെ പരിപോഷണത്തിനായി മലയാളം മിഷന്‍റെ പ്രവര്‍ത്തനം വിപുലീകരിക്കും. നിലവില്‍ 50 രാജ്യങ്ങളിലായി മലയാളം മിഷന്‍റെ 71 ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ലാസിക്കല്‍ ഭാഷയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള നടപടികളുമായി ഇടതുപക്ഷ സര്‍ക്കാര്‍ മുന്‍പോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.