റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് നോട്ടീസ് അയച്ച് ഇ ഡി. വരുന്ന വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. സോറന്‍റെ അടുത്ത സഹായിയെ ഈ വര്ഷം ജൂലൈയില്‍ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട 18 കേന്ദ്രങ്ങളില്‍ ഇ ഡി പരിശോധനയും നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ ഹേമന്ദ് സോറൻ സ്വന്തം നിലയ്ക്ക് ഖനി അനുമതി നേടിയെടുത്തുവെന്ന് ബിജെപി നേതൃത്വം പരാതി നല്‍കിയിരുന്നു. ഈ കേസിനെ ആധാരമാക്കിയാണ് ഇ ഡിയുടെ നീക്കം. ബിജെപിക്ക് വേണ്ടിയാണ് ഇ ഡി പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് ഹേമന്ദ് സോറന് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതിപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നയിടങ്ങളിലെ ഭൂരിഭാഗം നേതാക്കള്‍ക്കും ഇ ഡി നോട്ടീസ് അയച്ച് വേട്ടയാടുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്ന പ്രധാനവിമര്‍ശനം.
അതേസമയം, ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ വിലപോകില്ലെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ നേരത്തെ പറഞ്ഞിരുന്നു. താന്‍ ഗോത്രവിഭാഗത്തിന്‍റെ പുത്രനാണെന്നും അവസാനം വരെ പോരാടുമെന്നും ഹേമന്ദ് സോറന്‍ പറഞ്ഞു. ഗോത്ര വര്‍ഗക്കാര്‍ ഒന്നിനെയും ഭയപ്പെടുന്നില്ല. തങ്ങളുടെ പൂര്‍വ്വികര്‍ ഭയമെന്ന വികാരത്തെ അകറ്റി നിര്‍ത്തിയവരാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട തന്റെ സർക്കാരിനെ തകര്‍ക്കാന്‍ പൈശാചിക ശക്തികൾ ശ്രമിക്കുകയാണ്. ജനങ്ങള്‍ നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് അധികാരത്തിലെത്തിയത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തെ ഭയപ്പെടുന്നില്ലെന്നും ഹേമന്ദ് സോറന്‍ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏത് ഘട്ടത്തിലും സംസ്ഥാനം ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം മുന്നണിക്കുണ്ടെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലെന്നും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആലംഗീർ ആലം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 81 അംഗ നിയമസഭയില്‍ 51 എംഎല്‍എമാരാണ് സർക്കാര്‍ രൂപികരിച്ച ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. പ്രതിപക്ഷ പാര്‍ട്ടിയായ എന്‍ ഡി എക്ക് 30 എം എല്‍ എമാരാണുള്ളത്.