തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ ഡോക്ടറോട് ലൈംഗികാതിക്രമം കാണിച്ച കേസിലെയും കുറവന്‍കോണത്തെ വീട് ആക്രമിച്ച കേസിലെയും പ്രതിയായ സന്തോഷ് ഉപയോഗിച്ചത് സര്‍ക്കാര്‍ വാഹനമാണെന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിയെ പുറത്താക്കിയതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും മന്ത്രിക്കും ഭരണകൂടത്തിനും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'പ്രതി ഗുരുതരമായ തെറ്റാണ് ചെയ്തത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ എന്നുപറയുമ്പോള്‍ ഭരണത്തിലെ സ്വാധീനം തീര്‍ച്ചയായും ആ വ്യക്തിക്കുണ്ടാവും. അയാളാണ് സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നത്. ഇവിടുത്തെ ഭരണം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ സൂചനയാണിത്. പ്രതിയെ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമാവില്ല. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കും ഭരണകൂടത്തിനുമുണ്ട്'-രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മ്യൂസിയം വളപ്പില്‍ ഡോക്ടറോട് ലൈംഗികാതിക്രമം കാണിച്ചതും കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയതും സന്തോഷ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ ഇരുപത്തിയാറിനാണ് പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടര്‍ക്കുനേരേ സന്തോഷ് ലൈംഗികാതിക്രമം നടത്തിയത്. അന്നുപുലര്‍ച്ചേയാണ് ഇയാള്‍ കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ കണ്ടെത്താനായതാണ് കേസില്‍ വഴിത്തിരിവായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതോടെയാണ് വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരനായ സന്തോഷിനെ പുറത്താക്കാന്‍ ജലവിഭവ വകുപ്പ് എച്ച് ആര്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലായിരുന്നു സന്തോഷിന്റെ ജോലി. ഓഫീസിലെ ജീവനക്കാരന്‍ ഇത്തരമൊരു കേസില്‍ പ്രതിയായത് മന്ത്രിക്കും ഓഫീസിനും നാണക്കേടായ സാഹചര്യത്തിലാണ് സന്തോഷിനെ പിരിച്ചുവിടാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചത്.