കാബൂള്‍: ബുർഖ ധരിക്കാത്തതിന് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ ചട്ടവാറുകൊണ്ട് അടിച്ച് താലിബാൻ ഉദ്യോഗസ്ഥൻ. യൂണിവേഴ്സിറ്റിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗേറ്റിനുപുറത്ത് പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനികളെയാണ് താലിബാന്‍ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചത്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. താലിബാൻ സർക്കാരിന്റെ വൈസ് ആന്റ് വെർച്യു മന്ത്രാലയത്തിൽ പെട്ടയാളാണ് വിദ്യാർത്ഥികളെ മർദ്ദിച്ചതെന്നാണ് ഇൻഡിപെന്റന്റിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാന്‍ അധികാരമേറ്റതിനുശേഷം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സംസാരത്തിനും അഭിപ്രായപ്രകടനത്തിനും തൊഴിൽ അവസരങ്ങൾക്കും വസ്ത്രധാരണത്തിനും താലിബാൻ കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ശരീരം മുഴുവന്‍ മറക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ മൃഗങ്ങളെപ്പോലെയാകാന്‍ ശ്രമിക്കുകയാണെന്നാണ് താലിബാന്‍ പൊലീസ് കാന്തഹാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പോസ്റ്റര്‍ പതിപ്പിച്ചിരുന്നു. ബുര്‍ഖയുടെ ചിത്രം സഹിതമാണ് പോസ്റ്റര്‍ പതിപ്പിച്ചത്. നീളം കുറഞ്ഞതും ഇറുകിയതും സുതാര്യവുമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിന് എതിരാണ്. ഇത്തരം രീതിയില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പോസ്റ്റിനെതിരെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൂടാതെ, പെണ്‍കുട്ടികളുടെ യൂണിഫോമിന്‍റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്ന് പറഞ്ഞ് ആറാം ക്ലാസ് മുതൽ പെൺകുട്ടികളെ സ്‌കൂളിൽ പോകുന്നതിൽ നിന്നും താലിബാന്‍ വിലക്കിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ മുഖം മറക്കാതെ ഇറങ്ങുന്ന സ്ത്രീകള്‍ക്കെതിരെ നടപടി സ്വീകരിക്കും. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത വായിക്കുമ്പോള്‍ മുഖം മറയ്ക്കണം, പുരുഷന്‍മാരില്ലാതെ സ്ത്രീകളെ യാത്ര ചെയ്യാനോ വിമാനത്തില്‍ കയറനോ അനുവദിക്കാതിരിക്കുക, സ്ത്രീകള്‍ അഭിനയിക്കുന്ന സീരിയലിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുക, സ്ത്രീകള്‍ക്ക് ലൈസന്‍സ് നിരോധിക്കുക തുടങ്ങി നിരവധി സ്ത്രീ വിരുദ്ധ ഉത്തരവുകളാണ് താലിബാന്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ നടപ്പാക്കിയിരിക്കുന്നത്.