ജയ്‌പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പുകഴ്ത്തിയതിനെ വിമര്‍ശിച്ച് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ നടന്ന സര്‍ക്കാര്‍ പരിപാടിക്കിടെ പ്രധാനമന്ത്രി ഗെഹ്ലോട്ടിനെ മുതിര്‍ന്ന മുഖ്യമന്ത്രിയെന്ന് വിളിച്ചത് കൗതുകകരമായി തോന്നുന്നു. ഈ വിഷയം പാര്‍ട്ടി ഗൌരവത്തോടെ കാണണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. മോദിയുടെ അഭിനന്ദനത്തെ നിസാരമായി കാണാന്‍ സാധിക്കില്ല. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന ഗുലാം നബി ആസാദിനെ പ്രധാനമന്ത്രി അഭിനന്ദിച്ചതിനുപിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിവിട്ടത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന പൊതുപരിപാടിയില്‍ നരേന്ദ്ര മോദിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും വേദി പങ്കിട്ടതിന് പിന്നാലെയാണ് പൈലറ്റിന്റെ പരാമർശം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അശോക് ഗെഹ്ലോട്ടും താനും ഒരേകാലയളവില്‍ മുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. അക്കാലയളവില്‍ തന്നെക്കാള്‍ സീനിയറായിരുന്നു ഗെഹ്ലോട്ട്. ഇപ്പോഴും വേദിയില്‍ ഏറ്റവും മുതിർന്ന മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നായിരുന്നു മോദി പറഞ്ഞത്. അതേസമയം, മഹാത്മാ ഗാന്ധിയുടെ രാജ്യത്തെ നയിക്കുന്നതുകൊണ്ടാണ് നരേന്ദ്രമോദിക്ക് ആഗോളതലത്തില്‍ ബഹുമാനം ലഭിക്കുന്നതെന്നാണ് ഗെഹ്ലോട്ട് പറഞ്ഞത്. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും ശത്രുക്കളായി തുടരുന്ന സാഹചര്യത്തില്‍ പുതിയ അധ്യക്ഷന്‍ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.