ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ എ എന്‍ രവിക്കെതിരായ നീക്കം ശക്തമായി ഡിഎംകെ സര്‍ക്കാര്‍. ഗവര്‍ണറെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്ത് നല്‍കാനിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പിന്തുണ തേടി ബിജെപി ഇതര പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ഡിഎംകെ കത്തയച്ചിരുന്നു. നേതാക്കളില്‍നിന്ന് ഒപ്പുശേഖരണം നടത്തി നിവേദനം സമര്‍പ്പിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. ഡിഎംകെയുടെ നീക്കത്തിന് കോണ്‍ഗ്രസും സിപിഎമ്മും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളാ ഗവര്‍ണറുടേതിന് സമാനമായ മനോഭാവമാണ് തമിഴ്‌നാട്ടിലെ ഗവര്‍ണറുടേതെന്നും തമിഴ്‌നാട്ടിലും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് ഉടലെടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും സർക്കാരിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ജനാധിപത്യവിരുദ്ധ ഇടപെടലുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചുനില്‍ക്കണമെന്ന് സീതാറാം യെച്ചൂരി അടുത്തിടെ പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിഎംകെയുടെ നേതൃത്വത്തിലുളള മുന്നണിയില്‍ കോണ്‍ഗ്രസ്, സിപിഎം, എം ഡി എം കെ, ഐ യു എം എല്‍, കെ ഡി എം, വി സി കെ എന്നീ പാര്‍ട്ടികളാണുളളത്. ഡിഎംകെ മുന്നണിക്ക് ലോക്‌സഭയില്‍ 38 ഉം രാജ്യസഭയില്‍ 12 ഉം എംപിമാരാണുളളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഗവര്‍ണറായി ചുമതലയേറ്റതുമുതല്‍ ടി എന്‍ രവിയും സര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടന കേസ് അന്വേഷണം ദേശീയ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കാലതാമസം വരുത്തി എന്ന് കഴിഞ്ഞ ദിവസം എ എന്‍ രവി പറഞ്ഞിരുന്നു. ഇതോടെയാണ് ഗവര്‍ണറെ പിന്‍വലിക്കാന്‍ ഡിഎംകെ മറ്റ് കക്ഷികളോട് പിന്തുണ തേടിയത്.