തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് പിന്തുണയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. സോളാര്‍ കേസ് പ്രതി സരിത പറയുന്നതുപോലെ വായില്‍ തോന്നുന്നത് പറയുന്ന ആള്‍ അല്ല സ്വപ്നയെന്നും അവരുടെ കൈയില്‍ എല്ലാത്തിനും തെളിവുകളുണ്ടെന്നും സുധാകരന്‍ പറഞ്ഞു. സ്വപ്നയ്ക്ക് മുന്നില്‍ മൗനം വിദ്വാന് ഭൂഷണമെന്ന നിലപാടാണ് സിപിഎം നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ സ്വപ്നയോട് പെരുമാറിയത് അറിഞ്ഞപ്പോള്‍ ലജ്ജ തോന്നി. തോമസ്‌ഐസക്കിനോട് കുറച്ച് ബഹുമാനമൊക്കെയുണ്ടായിരുന്നു. അദ്ദേഹത്തിന് ഇങ്ങനെയൊരു മുഖമുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സ്വപ്ന സുരേഷിന്‍റെ ചതിയുടെ പത്മവ്യൂഹമെന്ന ബുക്ക് എല്ലാവരും വായിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളുന്നയിച്ച് പിണറായി സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുധാകരൻ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പിണറായി വിജയന്‍ ഭരിക്കുന്നത് മകള്‍ക്കും കുടുംബത്തിനും വേണ്ടിയാണ്. സംസ്ഥാനത്ത് എല്ലാസാധനങ്ങള്‍ക്കും വിലകൂടുമ്പോള്‍ വിലകുറഞ്ഞത് പിണറായി വിജയന് മാത്രമാണ്പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. കേരളം ഇപ്പോള്‍ മാഫിയകളുടെ നാടായി മാറിയിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ സാധിക്കുന്നില്ല. പൊലീസ് സ്റ്റേഷനിൽ കയറിയാൽ അടി കിട്ടും, കള്ള കേസിൽ കുടുക്കും അതാണ് കേരളത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതിയെന്നും കെ സുധാകരന്‍ പറഞ്ഞു. സർക്കാരിനെതിരെ കോൺഗ്രസ് സമര മുഖത്ത് മാസങ്ങൾ നീളുന്ന പ്രക്ഷോഭം തുടരും. കൊടുങ്കാറ്റ് വരും. ബ്രിട്ടീഷുകാരെ കെട്ട് കെട്ടിച്ച കോൺഗ്രസിന് പിണറായിലെ വിജയൻ ഒരു പ്രശ്നം അല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്തം സർക്കാർ നടപ്പിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.