ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെയും ഇ ഡിയേയും വെല്ലുവിളിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. താന്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണെങ്കില്‍ അറസ്റ്റ് ചെയ്യൂ. എന്തിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയക്കുന്നതെന്ന് ഹേമന്ദ് സോറന്‍ ചോദിച്ചു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെയാണ് ഹേമന്ദ് സോറന്‍റെ പ്രതികരണം. ഛത്തീസ്ഗഡിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനിരിക്കെയാണ് ഇ ഡി നോട്ടീസ് അയച്ചത്. എന്നാല്‍ ഇപ്പോള്‍ ഇ ഡി ഓഫീസിന് മുന്‍പില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. എന്തിനാണ് ഝാര്‍ഖണ്ഡിലെ ജനങ്ങളെ ഇ ഡിയും കേന്ദ്രസര്‍ക്കാരും ഭയപ്പെടുന്നതെന്നും ഹേമന്ദ് സോറന്‍ ചോദിച്ചു.
സംസ്ഥാനത്തെ ആദിവാസികളെ ലക്ഷ്യമിട്ട് ചില ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നത് താന്‍ തിരിച്ചറിയുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയാണ് ബിജെപി ഇ ഡിയെവെച്ച് ഇത്തരം നീക്കം നടത്തുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡില്‍നിന്നും ബിജെപിയെ തുടച്ചുനീക്കും. ഈ സംസ്ഥാനത്ത് ജാർഖണ്ഡുകാരുടെ ഭരണമായിരിക്കും, മറ്റ്ശക്തികളെ ഇവിടെ വളരാന്‍ അനുവദിക്കുകയില്ല - ഹേമന്ദ് സോറന്‍ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ ഹേമന്ദ് സോറൻ സ്വന്തം നിലയ്ക്ക് ഖനി അനുമതി നേടിയെടുത്തുവെന്ന് ബിജെപി നേതൃത്വം പരാതി നല്‍കിയിരുന്നു. ഈ കേസിനെ ആധാരമാക്കിയാണ് ഇ ഡിയുടെ നീക്കം.