തിരുവനന്തപുരം: തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വീണ ജോര്‍ജ്. സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമാണെന്നും കുട്ടിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'കാറില്‍ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ്. അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും. രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും' - മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. കുട്ടി കാറില്‍ ചാരിനിന്നത് ഇഷ്ടപ്പെടാതിരുന്നതിന് പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദ് കുട്ടിയെ ചവിട്ടി തെറിപ്പിച്ചത്. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചെങ്കിലും പ്രതിക്കെതിരെ കേസ് എടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. തുടര്‍ന്ന് സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. വധശ്രമത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കാറും പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ ബാലവകാശകമ്മീഷനും കേസ് എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.