ഡല്‍ഹി: പ്രിയങ്ക ചോപ്ര ലോക സുന്ദരിയായത് കൃത്രിമം കാണിച്ചായിരുന്നുവെന്ന് സഹമത്സരാര്‍ത്ഥി ലെയ് ലാനി മാക്കോണി. പ്രിയങ്ക ചോപ്രയോട് വിധികര്‍ത്താക്കള്‍ക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നുവെന്നും മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കാത്ത പിന്തുണ നടിക്ക് ലഭിച്ചുവെന്നുമെന്നാണ് ലെയ് ലാനി മാക്കോണി തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലെയ് ലാനി മാക്കോണി ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്. തുടര്‍ച്ചയായി 1999-ലും 2000-ത്തിലും ലോകസുന്ദരി പട്ടം ഇന്ത്യയ്ക്ക് ലഭിച്ചത് പേജന്റിന്‍റെ സ്പോണ്‍സര്‍മാരിലൊരാള്‍ ഇന്ത്യയില്‍ നിന്നായതു കൊണ്ടാണെന്നും ലെയ് ലാനി ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മത്സരത്തില്‍ അണിയാന്‍ പ്രിയങ്കയ്ക്ക് മാത്രം മികച്ച വസ്ത്രങ്ങളാണ് നല്‍കിയത്. കൂടാതെ സംഘാടകര്‍ പ്രിയങ്കയ്ക്ക് മാത്രം ഭക്ഷണം മുറിയിലെത്തിച്ചു നല്‍കിയെന്നും ലെയ് ലാനി പറഞ്ഞു. മത്സരത്തിന്‍റെ ഭാഗമായി പ്രിയങ്കയുടെ ചിത്രം പത്രങ്ങളില്‍ വലിയ ഫോട്ടോയായി അച്ചടിച്ചുവന്നുവെന്നും സ്വിമിങ് സ്യൂട്ടിനൊപ്പം സരോഗ് വസ്ത്രമണിയാൻ വിധികർത്താക്കൾ അനുവദിച്ചപ്പോൾ തന്നെ പ്രിയങ്കയോട് അവർക്കുള്ള പ്രത്യേക താൽപര്യം എല്ലാവരും ശ്രദ്ധിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിജയിയെ പ്രഖ്യാപിച്ച സമയത്ത് മറ്റു മത്സരാർഥികൾ ഇതെല്ലാം കണ്ട് വേദിയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ കിരീടം പ്രിയങ്കയ്ക്ക് തന്നെ ആയിരിക്കുമെന്ന് എല്ലാവർക്കും ഉറപ്പായിരുന്നുവെന്നും ലെയ് ലാനി ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങളോട് പ്രതികരിക്കാന്‍ പ്രിയങ്കാ ചോപ്ര ഇതുവരെ തയ്യാറായിട്ടില്ല.