രാജ്യം കൊവിഡിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. മൂന്നാഴ്ചയായി തുടരുന്ന ലോക്ക് ഡൗണ്‍ രോഗ വ്യാപനം തടയുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. അതിന്റെ ഫലമായി എല്ലാ സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 69 ശതമാനവും മൂന്ന് ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ പ്രവണത ഏപ്രിൽ 20-ന് ശേഷവും തുടരണമെങ്കില്‍ അതീവ ജാഗ്രത അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ദേശീയതലത്തിൽ, സുഖം പ്രാപിച്ച രോഗികളുടെ കാര്യമെടുത്താലും 55.55 ശതമാനവും അതത് സംസ്ഥാനങ്ങളിലെ മൂന്നു ജില്ലയില്‍ ഉള്ളവരാണ്. ശരാശരി 63.9 ശതമാനം മരണങ്ങളും അങ്ങിനെതന്നെ.
25 സംസ്ഥാനങ്ങളിലെ 170 ജില്ലകളെ ഹോട്ട്‌സ്‌പോട്ടുകളായി സർക്കാർ പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാന തലത്തില്‍ രോഗികള്‍ ഏറ്റവും കൂടുതലുള്ള മൂന്നു ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും. ഇത്തരത്തില്‍ രോഗികളുടെ എണ്ണം ഒരൊറ്റ പ്രദേശത്ത്തന്നെ നിലനിര്‍ത്തുക എന്നതും, മറ്റു പ്രദേശങ്ങളിലേക്ക് പടരാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നതും നിലവിലെ സാഹചര്യത്തില്‍ അതീവ ശ്രദ്ധയോടെ ഉറപ്പുവരുത്തേണ്ട കാര്യമാണെന്ന് കേന്ദ്ര ഉന്നതതല സാങ്കേതിക സമിതി അംഗവും എയിംസ് ഡയറക്ടറുമായ രൺദീപ് ഗുലേറിയ 'ദ ഇന്ത്യൻ എക്സ്പ്രസിനു' നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പരിമിതമായ ആരോഗ്യ സ്രോതസ്സുകളുടെ മികച്ച ഉപയോഗവും ആവശ്യമെങ്കിൽ അവ വർദ്ധിപ്പിക്കുന്നതിനും അത്തരം നീക്കങ്ങള്‍ പ്രാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരസ്പരം അതിർത്തി പങ്കിടുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ 4,200 ൽ അധികം കൊവിഡ് രോഗികള്‍ ഉണ്ട്. അതില്‍ 80 ശതമാനം കേസുകളും അതത് സംസ്ഥാനങ്ങളിലെ മൂന്നു ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 89.27 ശതമാനം കേസുകളും മുംബൈ, പൂനെ, താനെ എന്നീ ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സുഖം പ്രാപിച്ച രോഗികളിൽ 83 ശതമാനവും ഈ മൂന്ന് ജില്ലകളിൽ നിന്നുള്ളവരാണ്. ഗുജറാത്തിൽ 84.87 ശതമാനം കേസുകളും അഹമ്മദാബാദ്, വഡോദര, സൂററ്റ് എന്നിവിടങ്ങളിലാണ്. സുഖം പ്രാപിച്ച രോഗികളിൽ 52.05% പേരും ഈ മൂന്ന് ജില്ലകളിൽ നിന്നുള്ളവരാണ്. മധ്യപ്രദേശിലും മൊത്തം രോഗികളുടെ എണ്ണത്തില്‍ 81.51 ശതമാനവും ഇൻഡോർ, ഭോപ്പാൽ, ഖാർഗാവ് എന്നിവിടങ്ങളിലാണ്.
തെക്കന്‍ സംസ്ഥാനങ്ങളിലും ഇതേ പ്രവണത കാണാം. ആന്ധ്രാപ്രദേശിൽ ഗുണ്ടൂർ, കർണൂൽ, നെല്ലൂർ ജില്ലകൾ; തെലങ്കാനയിലെ ഹൈദരാബാദ്, നിസാമാബാദ്, വികാരാബാദ് ജില്ലകൾ; കര്‍ണാടകയിലെ ബാംഗ്ലൂർ, മൈസുരു, ബെലഗാവി ജില്ലകള്‍; കേരളത്തിലെ കസാർഗോഡ്, കണ്ണൂർ, എറണാകുളം എന്നീ മൂന്നു ജില്ലകളിലാണ് ശരാശരി 63 ശതമാനം രോഗികള്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വാഭാവികമായും സുഖം പ്രാപിക്കുന്നവരുടെ എണ്ണവും മരണപ്പെടുന്നവരുടെ എണ്ണവും ഈ ജില്ലകളില്‍ കൂടുതലാകും.