തിരുവനന്തപുരം: കോര്‍പ്പറേഷനിലെ താത്കാലിക ഒഴിവിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് ചോദിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്ത് എഴുതിയതിനെക്കുറിച്ച് അറിയില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്തിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇത്തരമൊരു കത്ത് എഴുതാന്‍ പാടില്ല. തനിക്ക് ഇങ്ങനെയൊരു കത്ത് കിട്ടിയിട്ടില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. മേയർക്ക് അങ്ങനെയൊരു കത്ത് എഴുതാൻ സാധിക്കില്ലെന്നും എന്താണ് സംഭവമെന്ന് അറിയില്ലെന്നും ആനാവൂർ നാഗപ്പൻ കൂട്ടിച്ചേര്‍ത്തു. മേയറുമായി സംസാരിച്ചിട്ട് മാത്രമേ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നഗരസഭയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടുളള തസ്തികകളിലേക്ക് 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയര്‍ ആര്യാ രാജേന്ദ്രന്‍ ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്തയച്ചിരിക്കുന്നത്. വിവിധ തസ്തികകളും ഒഴിവുകളുടെ എണ്ണവുമെല്ലാം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്ത് പുറത്തായതോടെ മേയര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. സ്വന്തം പാര്‍ട്ടിക്കാരെ മാത്രം നിയമിക്കാന്‍ ഒരു മേയര്‍ മുന്‍കയ്യെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, താന്‍ കത്തയച്ചിട്ടില്ലെന്ന് വിശദീകരിച്ച് മേയര്‍ രംഗത്തെത്തി. അത്തരമൊരു കത്തില്‍ ഒപ്പിട്ടുനല്‍കിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.