മലപ്പുറം: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ പരിഹസിച്ച് കെ ടി ജലീല്‍ എം എല്‍ എ. കെ എം ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്ത പണം കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവുവന്നതിന് പിന്നാലെയാണ് കെ ടി ജലീലിന്‍റെ പരിഹാസം. അനധികൃത സ്വത്ത് സമ്പാദനമെന്ന നിലക്കാണ് തുക കണ്ടുകെട്ടുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നയാപൈസ കൊടുക്കരുതെന്ന് മാലോകരോട് ചങ്കുപൊട്ടിപ്പറഞ്ഞ തൻ്റെ പഴയ സഹപ്രവർത്തകന് അവസാനം കേരളത്തിൻ്റെ പൊതു ഖജനാവിലേക്ക് മുതൽകൂട്ടേണ്ടി വന്നത് അരക്കോടിയോളം രൂപ. ഇഞ്ചിക്കൃഷി നടത്തി ഇങ്ങിനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
'എൻ്റെ പഴയ സുഹൃത്തിൻ്റെ ഒരു ഫാഗ്യം!!! നാടും മേടും വീടും മലവെള്ളപ്പാച്ചിലിൽ പകച്ച് നിന്ന കാലം. നദികളും തോടുകളും കായലുകളും കവിഞ്ഞൊഴുകി കരയെ വിഴുങ്ങിയ നാളുകൾ. കുന്നും മലകളും നാട്ടിൻപുറങ്ങളെ മണ്ണും കല്ലുമിട്ട് പുതച്ചുമൂടിയ ദിനങ്ങൾ. തിമർത്ത് പെയ്യുന്ന മഴയും ആഞ്ഞ് വീശുന്ന കാറ്റും മലയാളികളെ വിറപ്പിച്ച രാപ്പകലുകൾ. ഡാമുകൾ തുറന്ന് വിട്ടപ്പോൾ രൗദ്രഭാവം പൂണ്ടെത്തിയ വെള്ളം മദയാനയെപ്പോലെ ഉറഞ്ഞുതുള്ളിയ ദിനരാത്രങ്ങൾ. ലോകം മുഴുവൻ കേരളത്തിനുമേൽ സഹായ ഹസ്തം നീട്ടി താങ്ങായി നിന്ന പ്രതിസന്ധി ഘട്ടം.പതിറ്റാണ്ടുകളുടെ നേട്ടങ്ങൾ ആർത്തലച്ചെത്തിയ വെള്ളം തകർത്തെറിഞ്ഞ ശപിക്കപ്പെട്ട നിമിഷങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈക്കുഞ്ഞ് മുതൽ നൂറു വയസ്സ് പിന്നിട്ടവർ വരെ ദേശ-ഭാഷ വ്യത്യാസമില്ലാതെ കഴിവിനപ്പുറം നൽകി സാമൂഹ്യ ബാദ്ധ്യത നിർവ്വഹിച്ച ചരിത്ര മുഹൂർത്തം. അന്ന് ഒരു നയാപൈസ മുഖ്യൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുതെന്ന് മാലോകരോട് ചങ്കുപൊട്ടിപ്പറഞ്ഞ എൻ്റെ പഴയ സഹപ്രവർത്തകന് അവസാനം കേരളത്തിൻ്റെ പൊതു ഖജനാവിലേക്ക് മുതൽകൂട്ടേണ്ടി വന്നത് അരക്കോടിയോളം രൂപ!!! കേന്ദ്ര സർക്കാരിനെ പിണക്കേണ്ടെന്ന് കരുതി ED ക്ക് അഴീക്കോട്ടെ തൻ്റെ വീടും സ്ഥലവും നേരത്തെ തന്നെ അദ്ദേഹം "ഹദിയ" (സമ്മാനം) നൽകിയിരുന്നു!!! BJP സർക്കാരിന്: അഴീക്കോട്ടെ വീടും സ്ഥലവും ഇടതു സർക്കാരിന്: അരക്കോടി. ഇഞ്ചിക്കൃഷി നടത്തി ഇങ്ങിനെയൊക്കെ കയ്യയഞ്ഞ് സംഭാവന ചെയ്യാനും വേണം ഒരു ഫാഗ്യം!!! (വാൽക്കഷ്ണം: സമ്പന്നരായി ജനിച്ച് ദരിദ്രരായി മരിച്ച മഹാൻമാരായ ലീഗിൻ്റെ മൺമറഞ്ഞ നേതാക്കളുടെ സംശുദ്ധ ജീവിതം അണികൾക്ക് ക്ലാസ്സ് എടുക്കുന്നതിന് മുമ്പ് ആ മഹത്തുക്കളുടെ പേരുകൾ ഉച്ഛരിക്കാനുള്ള യോഗ്യതയെങ്കിലും ബന്ധപ്പെട്ടവർ നേടാൻ ശ്രമിക്കുന്നത് നന്നാകും)' - കെ ടി ജലീല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അന്വേഷണ സംഘം പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്ന കെ എം ഷാജിയുടെ ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം ദിവസം തള്ളിയിരുന്നു. കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് പിടികൂടിയ 47.35 ലക്ഷം രൂപ തിരികെ നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കെ എം ഷാജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത്. ഈ തുക തിരിച്ചുനല്‍കുന്നത് അന്വേഷണത്തെ തന്നെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു. ഇതിനുപിന്നാലെയാണ് കെ എം ഷാജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ ഉത്തരവായത്.