തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സുധാകരന്‍ പറഞ്ഞത് ഒരു വിഭാഗം ആളുകള്‍ വളച്ചൊടിക്കുകയാണെന്നും ക്രമക്കേടുകളില്‍ നടപടിയെടുക്കണമെന്നാണ് അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നത്. പദവിക്കനുസരിച്ച് നടപടിയെടുത്ത് കാണിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. പത്രങ്ങളിൽ വാർത്ത വരുത്തുന്നതിന് വേണ്ടി ഓരോരുത്തരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്ത് കേസില്‍ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങളെ പിന്തുണച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന നിർദ്ദേശം സുധാകരന്‍ മുന്നോട്ട് വെച്ചത്. സ്വർണ്ണക്കടത്തിൽ ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണെന്നും ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നുമാണ് സുധാകരൻ പറഞ്ഞത്. പിരിച്ചുവിടൽ നടപടിയില്ലെങ്കിൽ അന്വേഷണത്തിന് ഉത്തരവ് ഇടാനെങ്കിലും കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് കെ സി വേണുഗോപാല്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
അതേസമയം, സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍റെ പ്രസ്താവനയെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. നേരത്തെ തന്നെ ബിജെപിയുമായി രഹസ്യ ചര്‍ച്ച നടത്തിയ കെ സുധാകരനാണ് ഇപ്പോള്‍ ആര്‍എസ്‌എസിന്റെ ഉള്ളിലിരിപ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെപിസിസി പ്രസിഡന്റ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് എസ് ആര്‍ ബൊമ്മെ കേസില്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പോലും മനസ്സിലാക്കാതെ സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് സുധാകരനെന്ന് സിപിഎം ആരോപിച്ചിരുന്നു.