തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബില്ലുകളില്‍ ഒപ്പിടാതെ ഇരിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കും. കൂടാതെ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള നിയമനിർമ്മാണത്തിന് സിപിഎം അനുമതി നൽകും. ഇന്നത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഓർഡിനൻസ് തയ്യാറാക്കി ഗവർണറുടെ അനുമതിക്ക് അയക്കാനാണ് ആലോചന. ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെങ്കില്‍ മന്ത്രി സഭയില്‍ ബില്ല് അവതരിപ്പിക്കും. ഇതിനുമുന്‍പായി പ്രതിപക്ഷത്തിന്‍റെ പിന്തുണയും തേടും. ഗവർണർ എതിർപ്പ് തുടർന്നാൽ കോടതിയെ സമീപിക്കാനാണ് ധാരണ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭരണഘടനയുടെ 200-ാം അനുഛേദത്തിലാണ് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പ്രതിപാദിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍, രാഷ്ട്രപതിക്കോ, അല്ലെങ്കില്‍ ബില്ലില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട് മന്ത്രിസഭയ്ക്കോ ബില്ല് അയക്കണം. വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട ബില്ല് വീണ്ടും നിയമസഭ പാസാക്കി അയച്ചാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിതനാകും. അതേസമയം, നിയമസഭ പാസാക്കിയ ബില്ലുകളില്‍ എത്ര സമയപരിധിക്കുള്ളില്‍ ഒപ്പിടണമെന്ന് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടില്ല.