തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കും. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍ പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് മേയറുടെ പരാതി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കോ മ്യൂസിയം പൊലീസിനോ ആയിരിക്കും മേയര്‍ പരാതി നല്‍കുക. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തിലെ ഒപ്പിന്റെയും സീലിന്റെയും കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും മേയര്‍ പറയുന്നു.
കത്ത് പ്രചരിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് എന്നാണ് മേയര്‍ പറഞ്ഞത്. ഇങ്ങനെയൊരു കത്ത് മേയറോ മേയറുടെ ഓഫീസോ നല്‍കിയിട്ടില്ല. കത്തുകള്‍ അയക്കുന്ന പതിവില്ല. മേയര്‍ സ്ഥലത്തില്ലാത്ത സമയത്താണ് ഇത്തരമൊരു കത്ത് കൈമാറിയതായി കാണുന്നതെന്നും തിരുവനന്തപുരം മേയര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇതുവരെ പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നഗരസഭയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടുളള തസ്തികകളിലേക്ക് 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലയച്ച കത്തില്‍ വിവിധ തസ്തികകളും ഒഴിവുകളുടെ എണ്ണവുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്ത് പുറത്തായതോടെ മേയര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്.