തിരുവനന്തപുരം: മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമങ്ങള്‍ക്കെതിരെ ആര് കടക്കുപുറത്തു പറഞ്ഞാലും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍ ഉള്‍പ്പെടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആ സ്ഥാനത്തിന്‍റെ മഹത്വം കളയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനുമുന്‍പ് കൈരളിയേയും മീഡിയ വണ്ണിനെയും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളെ മാറ്റി നിര്‍ത്തുമ്പോള്‍ വിവരം ജനങ്ങളിൽ എത്തിക്കുകയെന്നത് തടയുകയാണ് ഗവർണർ ചെയ്യുന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഗവര്‍ണര്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച് എം എല്‍ എ കെ ടി ജലീലും രംഗത്തെത്തി. ഗവർണ്ണർ മാധ്യമങ്ങളെ പിളർത്തി. പത്രപ്രവർത്തക യൂണിയനിലും രാജഭക്തർ പിടിമുറുക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. വാർത്തകൾ അറിയാൻ സാമൂഹ്യ മാധ്യമങ്ങളെ പൂർണ്ണമായും പൊതുജനം ആശ്രയിക്കുന്ന കാലം വിദൂരമല്ല. നികുതിയടക്കാത്ത പത്ര-ചാനൽ മുതലാളിമാരുടെ പണപ്പെട്ടിയുടെ മേൽ കൈവെച്ചാണ് അധികാരികളുടെ നിൽപ്പ്. ശമ്പളം കൊടുക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ വിനീത വിധേയരാവുക സ്വാഭാവികം. നിരന്തരമായ ഇടതു വിരുദ്ധ വാർത്തകൾ ചില പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞ് നിൽക്കുന്നതിൻ്റെ "രഹസ്യം"ജനങ്ങൾക്ക് തിരിച്ചറിയാൻ ഈ വേർതിരിവ് ഏറെ ഉപകരിക്കും. ഇടതു വിരുദ്ധ മഹാസഖ്യത്തിൽ ഘടകകക്ഷിയായി തുളളിച്ചാടിയവർക്കും കിട്ടി ഗവർണ്ണറുടെ കൊട്ട്. മനുഷ്യപ്പറ്റുള്ളവരും മാധ്യമ രംഗത്തുണ്ടെന്നത് സന്തോഷകരമെന്നാണ് കെ ടി ജലീല്‍ പ്രതികരിച്ചത്.
മീഡിയാ വണ്‍, കൈരളീ എന്നീ ചാനലുകളോട് താന്‍ സംസാരിക്കില്ലെന്നും ചാനലിന്റെ പ്രതിനിധികള്‍ ഇറങ്ങിപ്പോകണമെന്നുമാണ് ഗവര്‍ണര്‍ ഇന്ന് രാവിലെ പറഞ്ഞത്. മീഡിയാ വണ്ണും കൈരളിയും തനിക്കെതിരെ ക്യാംപെയ്ന്‍ നടത്തുകയാണെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം. രണ്ട് ചാനലുകളുടെയും പ്രതിനിധികളെ ഇറക്കിവിട്ടതിനുശേഷമാണ് ഗവര്‍ണര്‍ മറ്റ് മാധ്യമങ്ങളോട് സംസാരിച്ചത്. വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ചിരുന്നു.