തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സിലര്‍ പദവിയില്‍ നിന്നും ഒഴിവാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് നിയമവിരുദ്ധമാണ്. നിയമപരമായി പ്രവര്‍ത്തിക്കാന്‍ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണറുടെ നിലപാട് സ്വേച്ഛാധിപത്യപരമാണ്. മനോനില തെറ്റിയ ആളെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഗവര്‍ണര്‍ നടത്തുന്ന ഭരണഘടന വിരുദ്ധമായ ഇടപാടുകളെക്കുറിച്ച് വിശദീകരിക്കാന്‍ വീടുകളില്‍ വിതരണം ചെയ്യാനുള്ള ലഘുലേഖ സിപിഎം സംസ്ഥാന കമ്മറ്റി പുറത്തിറക്കി. ആർ.എസ്.എസ് അനുചരൻമാരെ സർവകലാശാലകളിൽ എത്തിക്കാനാണുള്ള നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നാണ് ലഘുലേഖയില്‍ പറയുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനുള്ള നീക്കം നടക്കാതെയായതോടെയാണ് വിസിമാരുടെ നിയമനത്തില്‍ ഗവര്‍ണര്‍ ഇടപ്പെട്ട് തുടങ്ങിയത്. ഉത്തർപ്രദേശിലെ ഒരു യൂണിവേഴ്‌സിറ്റിയിലെ സംഭവം ഓർമിപ്പിച്ചതിനാണ് ധനമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇത് ഇന്ത്യന്‍ ഫെഡറല്‍ ഘടനയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത സംഭവമാണെന്നും സിപിഎം പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗവര്‍ണര്‍ക്കെതിരെ ദേശിയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള പ്രക്ഷോഭത്തിനും സിപിഎം ഒരുങ്ങുകയാണ്. ഈ മാസം 15 - ന് രാജ്ഭവന് മുന്നില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ ദേശിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ ആസ്ഥാനങ്ങളിലും അന്ന് പ്രതിഷേധമുണ്ടാകും. നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ചതിനെതിരെയും പ്രചാരണം ശക്തമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.