കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മാനസിക നില പരിശോധിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആരിഫ് മുഹമ്മദ് ഖാന്‍ പദവിയുടെ മാന്യത കളഞ്ഞുകുളിക്കുകയാണെന്നും രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ മാധ്യമങ്ങളെ ഇറക്കിവിടുന്നതിനെ അംഗീകരിക്കാനാവില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഗവര്‍ണറുടെ മാനസിക നില പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം എന്തും വിളിച്ചുപറയുന്ന ഒരു വ്യക്തിയായി അദ്ദേഹം മാറി. പദവിയുടെ എല്ലാ മാന്യതയും ഇല്ലാതാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു ഗവര്‍ണര്‍ ഉണ്ടായിട്ടില്ല. തന്നെ വിമര്‍ശിക്കുന്നവരാരും ഇനി വേണ്ട എന്ന വൃത്തികെട്ട സമീപനമാണ് ഗവര്‍ണര്‍ക്ക്. ഗവർണറുടെ ഓരോ ദിവസത്തെയും പ്രവൃത്തികള്‍ കാണുമ്പോള്‍ അദ്ദേഹത്തിന്റെ മാനസിക നിലയെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയമുണ്ട്. ഏത് പാര്‍ട്ടിയും മാധ്യമങ്ങളെ വിലക്കുന്നതിനോട് കോണ്‍ഗ്രസോ യുഡിഎഫോ യോജിക്കുന്നില്ല'- കെ മുരളീധരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൈരളിയോടും മീഡിയാ വണ്ണിനോടും പുറത്തുപോകാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റ് മാധ്യമങ്ങള്‍ പ്രതികരിക്കേണ്ടിയിരുന്നെന്നും കെ മുരളീധരന്‍ പറഞ്ഞു. 'ഇക്കാര്യത്തില്‍ മാധ്യമങ്ങളും നിലപാടെടുക്കേണ്ടിയിരുന്നു. ചില മാധ്യമങ്ങളെ മാത്രം പിടിച്ച് പുറത്താക്കുമ്പോള്‍ അതിനെതിരായി മാധ്യമങ്ങളുടെ ഒരു കൂട്ടായ്മയുണ്ടാവണം. എല്ലാവര്‍ക്കും രാഷ്ട്രീയ വിയോജിപ്പുകളൊക്കെ ഉണ്ടാവും. എന്നാല്‍ അവരുടെ വായടപ്പിക്കാന്‍ നോക്കിയാല്‍ അത് ശരിയാണോ? കൈരളി ചാനലിനോട് ഞങ്ങളുടെ പാര്‍ട്ടിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നുകരുതി അവരെ ഇറക്കിവിടുന്നത് ശരിയായ നടപടിയല്ല'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.