ബാംഗ്ലൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനമുന്നയിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദി ഇതുവരെ എന്ത് സംഭാവനയാണ് കര്‍ണാടകയ്ക്ക് നല്‍കിയതെന്ന് സിദ്ധരാമയ്യ ചോദിച്ചു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് മോദി കര്‍ണാടക സന്ദര്‍ശിക്കുന്നതെന്നും വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ പുറത്തുവന്നതാണ്. അതെല്ലാം കണ്ടില്ലെന്നു നടിക്കുന്ന പ്രധാനമന്ത്രി എന്തിനാണ് “നാ ഖൗംഗ, നാ ഖാനെ ദൂംഗ" (ഞാൻ അഴിമതിയിൽ ഏർപ്പെടുകയോ മറ്റാരെയും അതിൽ ഏർപ്പെടാൻ അനുവദിക്കുകയോ ചെയ്യില്ല) എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചു.
സംസ്ഥാനത്ത് പ്രളയമുണ്ടായപ്പോള്‍ പ്രധാനമന്ത്രി വന്നില്ല. ജനങ്ങള്‍ നിരവധിയായ പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോഴും മോദിയെ കണ്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരിക്കലും പ്രാവര്‍ത്തികമാക്കാത്ത കുറെ വാഗ്ദാനങ്ങള്‍ നല്‍കാനാണ് പ്രധാനമന്ത്രി ഇപ്പോള്‍ വരുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി എന്താണ് ചെയ്തത്. അധികാരത്തിലെത്തിയ ശേഷം വിദ്വേഷ രാഷ്ട്രീയം വർധിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം നിറവേറ്റാൻ ഇതുവരെ ബിജെപിക്ക് സാധിച്ചിട്ടില്ല. കർണാടകയിൽ ബിജെപി നൽകിയ വാഗ്ദാനങ്ങളിൽ 10 ശതമാനം പോലും നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്തെ ബി.ജെ.പി സർക്കാരിനെതിരായ '40 ശതമാനം കമ്മീഷൻ' ആരോപണത്തിനെതിരെ സംസ്ഥാന കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കത്ത് നൽകിയിട്ടും മോദി അതിനെക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. നവംബർ 11-നാണ് മോദി കര്‍ണാടക സന്ദര്‍ശിക്കുന്നത്.