ചെന്നൈ: സാമ്പത്തിക സംവരണ വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. മുന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം നൽകിയ ഭരണഘടന ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ വലിയ പ്രതിഷേധമാണ് പിന്നാക്ക വിഭാഗ സംഘടനകളിൽ നിന്ന് ഉയരുന്നത്. സാമ്പത്തിക സംവരണ കേസില്‍ കക്ഷിയായിരുന്ന തമിഴ്നാട്, വിധി പരിശോധിക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ചു. പുനഃപരിശോധനയുടെ സാധ്യത തേടാനാണ് യോഗം ചേരുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക സംവരണത്തിനെതിരെ നല്‍കിയ ഹര്‍ജികളില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ നിന്ന് നാല് വിധി പ്രസ്താവങ്ങളാണ് കഴിഞ്ഞദിവസമുണ്ടായത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവർ സാമ്പത്തിക സംവരണം അംഗീകരിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണവിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോജിക്കുകയാണുണ്ടായത്.
സാമ്പത്തിക സംവരണ വ്യവസ്ഥകള്‍ അംഗീകരിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വരുമാന പരിധിയായ 8 ലക്ഷം രൂപ വളരെ കൂടുതലാണ്. സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷം രൂപയാണ്. എട്ട് ലക്ഷം രൂപ പരിധിയായി സ്വീകരിച്ചാല്‍ അര്‍ഹിക്കാത്തവര്‍ക്കും സംവരണം ലഭിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഭൂമിയുടെ കാര്യത്തിലും ഇത് ബാധകമാണ്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ സിപിഎം എതിര്‍ക്കുന്നതാണ്. സംവരണത്തിന്റെ അനുപാതത്തിനെതിരെ എതിർപ്പുകൾ ഉയരുന്നത് സ്വാഭാവികമാണ്. വിധിയുടെ അടിസ്ഥാനത്തിൽ ജാതി സെൻസസിന് വേണ്ടി ആവശ്യം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മുന്നാക്ക സംവരണം അംഗീകരിച്ച സുപ്രീംകോടതിയെ വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. ഏറെക്കാലമായി കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന കാര്യമാണിതെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കെപ്പെടാന്‍ പാടില്ല. അക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധി ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും ഇത് ജനാഭിലാഷത്തിന്‍റെ പ്രതിഫലനമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു.