ചെന്നൈ: നിര്‍ധനരായ 11 പെണ്‍കുട്ടികളുടെ വിവാഹം നടത്തി നടന്‍ വിശാല്‍. തിരുവളളൂര്‍ ജില്ലയിലെ മാത്തൂരില്‍വെച്ചാണ് 11 പെണ്‍കുട്ടികളും കഴിഞ്ഞ ദിവസം വിവാഹിതരായത്. വിശാലിന്റെ നേതൃത്വത്തിലുളള സന്നദ്ധ സംഘടനയായ വിശാല്‍ മക്കള്‍ നല ഇയക്കത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. വിവാഹച്ചിലവിനു പുറമേ വധൂവരന്മാര്‍ക്ക് വിശാല്‍ കൈനിറയെ സമ്മാനങ്ങളും നല്‍കി. സഹോദരന്റെ സ്ഥാനത്തുനിന്ന് താലിയെടുത്തുനല്‍കിയതും വിശാലാണ്. നിർധനരായ യുവതികളുടെ വിവാഹം നടത്തുക എന്നത് തന്റെ വളരെ നാളായുളള ആഗ്രഹമായിരുന്നു എന്നും സഹോദരിമാരുടെ വിവാഹമാണ് താന്‍ നടത്തിക്കൊടുത്തതെന്നും വിശാല്‍ പറഞ്ഞു.
'എനിക്കിപ്പോള്‍ പതിനൊന്ന് സഹോദരിമാരാണുളളത്. അവരെ വിവാഹം കഴിപ്പിച്ച് അയക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. അവരുടെ സന്തോഷമാണ് എനിക്ക് വലുത്. വിവാഹം നടത്താന്‍ പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു പതിനൊന്നുപേരും. വിവാഹം നടത്തിക്കൊടുത്തതുകൊണ്ടുമാത്രം എന്റെ ഉത്തരവാദിത്തങ്ങള്‍ അവസാനിക്കുന്നില്ല. അവര്‍ നല്ലതുപോലെ ജീവിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അവര്‍ക്കുണ്ടാകുന്ന മക്കളുടെ പഠനച്ചെലവും ഞാന്‍ ഏറ്റെടുക്കും'-വിശാല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിശാല്‍ മക്കള്‍ നല ഇയക്കം തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലും സമൂഹവിവാഹങ്ങള്‍ സംഘടിപ്പിക്കുമെന്നും പാവപ്പെട്ട ജനങ്ങളുടെ സന്തോഷമാണ് തന്റെ സന്തോഷമെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. 2018-ലാണ് വിശാല്‍ തന്റെ എല്ലാ ഫാന്‍സ് ക്ലബുകളെയും ചാരിറ്റബിള്‍ ട്രസ്റ്റായ വിശാല്‍ മക്കള്‍ നല ഇയക്കത്തില്‍ ലയിപ്പിച്ചത്. വിശാല്‍ മക്കള്‍ നല ഇയക്കം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.