കണ്ണൂര്‍: നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ച സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ മാപ്പുപറഞ്ഞാല്‍ മതിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ആര്യയ്ക്ക് ചെറിയ പ്രായമാണെന്നും പൊതുമാപ്പ് പറയുന്നത് മേയര്‍ സ്ഥാനം രാജിവയ്ക്കുന്നതിനേക്കാള്‍ വലുതാണെന്നും കെ സുധാകരന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസും പ്രതിപക്ഷവും മേയര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കുമ്പോഴാണ് കെ സുധാകരന്റെ പ്രതികരണം.
'മേയര്‍ രാജിവയ്ക്കണം. അല്ലെങ്കില്‍ പൊതുമാപ്പ് പറയണം. പൊതുമാപ്പ് സ്ഥാനമൊഴിയുന്നതിനേക്കാള്‍ വലുതാണ്. മേയര്‍ക്ക് ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയര്‍ക്ക് ഉപദേശം നല്‍കാന്‍ സിപിഎം നേതൃത്വം തയാറാവണം. ആര്യാ രാജേന്ദ്രന്‍ മാപ്പുപറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കാം. മാപ്പുപറഞ്ഞാല്‍ കോണ്‍ഗ്രസ് അക്കാര്യം ചര്‍ച്ച ചെയ്യും'- കെ സുധാകരന്‍ പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കത്ത് വിവാദത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം മേയറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മുടവന്‍മുകളിലെ മേയറുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്. മറ്റേതോ രേഖയില്‍ ഇട്ട ഒപ്പ് സ്‌കാന്‍ ചെയ്ത് എടുത്താണ് വ്യാജ കത്ത് തയാറാക്കിയതെന്നാണ് മേയർ പറയുന്നത്. മേയറുടെ മൊഴി അനുസരിച്ചുളള വിശദാംശങ്ങള്‍ ശേഖരിച്ചതിനുശേഷമായിരിക്കും കേസെടുക്കുന്നതടക്കം തീരുമാനിക്കുക.