ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഢ് ചുമതലയേറ്റു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യത്തിന്‍റെ അമ്പതാമത് ചീഫ് ജസ്റ്റിസായിട്ടാണ് ഡി വൈ ചന്ദ്രചൂഢ് ചുമതലയേല്‍ക്കുന്നത്. 2016 മെയ് 13ന് സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഢിന് ചീഫ് ജസ്‌റ്റിസ് പദവിയിൽ രണ്ട് വർഷം സേവനകാലയളവുണ്ട്. ജസ്‌റ്റിസ് യു യു ലളിത് കഴിഞ്ഞദിവസം വിരമിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഡി വൈ ചന്ദ്രചൂഢ് എത്തുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഢിന്റെ മകനാണ് ഡി വൈ ചന്ദ്രചൂഢ്.
2016-ലാണ് ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. അതിനുമുന്‍പ് രണ്ടുവര്‍ഷം ഏഴുമാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ന്യായാധിപനാണ് ഡി വൈ ചന്ദ്രചൂഢ്. സൈന്യത്തിലെ വനിതാ ഓഫീസര്‍മാര്‍ക്ക് പുരുഷ ഓഫീസര്‍മാര്‍ക്ക് നല്‍കുന്നതുപോലുള്ള ഉത്തരവാദിത്തവും സാഹസികതയും ഉള്‍ച്ചേര്‍ന്ന ഡ്യൂട്ടികള്‍ നല്‍കണമെന്നും ദുര്‍ബ്ബലരെന്ന് മുദ്രകുത്തി അവരെ അത്തരം ഡ്യൂട്ടികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് യാഥാസ്ഥിതികമാണെന്നും അദ്ദേഹം വിധിന്യായത്തില്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് വിധി പ്രസ്താവം നടത്തിയ ബെഞ്ചിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അംഗമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജെന്‍ഡര്‍, തൊഴില്‍ നിയമങ്ങള്‍, ഭരണഘടനാ നിയമങ്ങള്‍, പരിസ്ഥിതി, തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പൌരന്റെ മൌലികാവകാശം തുടങ്ങിയ വിവിധ മേഖലകളില്‍ സുപ്രധാന വിധി പ്രസ്തവങ്ങള്‍ നടത്തിയ ബെഞ്ചുകളില്‍ അംഗമായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. . ഇന്ത്യന്‍ ജുഡീഷ്യറിയും ജുഡീഷ്യറിയെ ഉറ്റുനോക്കുന്ന സാധാരണ ജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് ഡി വൈ ചന്ദ്രചൂഢിന്‍റെ നിയമനത്തെ നോക്കിക്കാണുന്നത്.