തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കിയാല്‍ സര്‍വകലാശാലകള്‍ കമ്മ്യൂണിസ്റ്റ് വത്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരും മുഖ്യമന്ത്രിയും ഒന്നിച്ച് ചെയ്ത തെറ്റിനെ ന്യായികരിക്കാന്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കുകയല്ല വേണ്ടത്. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റിയാല്‍ ഇപ്പോള്‍ പിന്‍വാതിലിലൂടെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും നിയമിച്ചതു പോലെ സി.പി.എം എ.കെ.ജി സെന്ററില്‍ ഇരുന്ന് വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകും. ബംഗാളില്‍ ചെയ്തതുപോലെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെ വി സിമാരായി നിയമിച്ച് ഉന്നത വിദ്യാഭ്യാസ ,മേഖലയെ തകര്‍ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഗവര്‍ണര്‍ സംഘപരിവാറുകാരെ വിസിമാരായി നിയമിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതുപോലെ സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റുകാരെ നിയമിക്കുമോ എന്ന ഭയം പ്രതിപക്ഷത്തിനുണ്ടെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കാമെന്ന് കാണിച്ച് ഗവര്‍ണര്‍ 3 തവണ സര്‍ക്കാരിന് കത്തെഴുതിയിരുന്നു. അപ്പോഴെല്ലാം അയ്യോ സാറേ പോകല്ലേയെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി കത്തെഴുതിയതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ഓര്‍ഡിനന്‍സിന് ഇന്നാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിയമ വകുപ്പ് തയ്യാറാക്കി കൈമാറിയ ഓര്‍ഡിനന്‍സിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരെ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം. മന്ത്രിമാര്‍ക്കും ചാന്‍സലറാകമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. അന്തിമ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കും. നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സര്‍ക്കാര്‍ നിയമ നിര്‍മാണത്തിലേക്ക് കടക്കുക. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി. ഡിസംബർ 5 മുതൽ 15 വരെ സഭാ സമ്മേളനം ചേരാനാണ് ധാരണ. നിയമ സർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവ്വകലാശാലകളുടേയും ചാൻസലർ നിലവിൽ ഗവർണറാണ്. ഓരോ സർവകലാശാലകളുടേയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേകം പ്രത്യേകം ബിൽ അവതരിപ്പിക്കാനാണ് ശ്രമം. ഇതിനായി പ്രതിപക്ഷത്തിന്‍റെ പിന്തുണ നേടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് വി ഡി സതീശന്‍റെ പ്രതികരണം.