എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ നാല് മെഡിക്കല്‍ കോളേജുകളില്‍ കൂടി കൊവിഡ്-19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം പിസിആര്‍ ലാബുകള്‍ സജ്ജമാക്കി. എറണാകുളം മെഡിക്കല്‍ കോളേജിന് ഐസിഎംഐര്‍ അനുമതി ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്. മറ്റ് മൂന്നിടങ്ങളിൽ ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഓഫീസ് അറിയിച്ചു. ഇതോടെ കേരളത്തില്‍ കൊവിഡ്-19 പരോശോധനക്കുള്ള സൗകര്യമുള്ള സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 11 ആയി.
എന്‍ ഐ വി ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍കോഡ് സെന്റര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് കൊവിഡ് 19 പരിശോധന നടത്തി വരുന്നത്.