മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്ക് തുറന്ന കത്തുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. ആർ എസ് എസ് ശാഖാ തകർക്കാൻ സിപിഎം ശ്രമിച്ചപ്പോൾ സംരക്ഷണം നൽകിയെന്ന സുധാകരന്‍റെ പ്രസ്താവനയില്‍ പാണക്കാട് ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടു. 'ആർ.എസ്.എസ്സിനെ വളർത്തുന്നതാരെന്ന കാലങ്ങളായുള്ള ലീഗ് അണികളുടെ ചോദ്യങ്ങൾക്ക് കെ പി സി സിഅധ്യക്ഷൻ കൃത്യമായ ഉത്തരം നൽകിയിട്ടുണ്ട്. ആർ.എസ്.എസ്സിന്റെ നയം തന്നെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുക എന്നുള്ളതാണ്. ആ ആർ.എസ്.എസ്സിനെ, സംരക്ഷിച്ച് പിടിച്ച് വളർത്തിയത് തങ്ങളാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്ന ഒരു ഘടകകക്ഷിയുടെ പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെ മുന്നിൽ നിൽക്കുമ്പോൾ, താങ്കൾക്ക് ഈ വിഷയത്തിലുള്ള നിലപാടെന്താണ്.? പുട്ടിന് പീര പോലെ"സമുദായം,സമുദായം"എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം ഉച്ചരിക്കാറുള്ള അങ്ങയുടെയും അങ്ങയുടെ പാർട്ടിയുടെയും ഈ വിഷയത്തിലെ നിലപാട് എന്തെന്ന് അറിയാൻ താൽപര്യമുണ്ടെന്നാണ്'- പി വി അന്‍വര്‍ കത്തില്‍ കുറിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. എടക്കാട്, കിഴുന്ന, തോട്ടട ഭാഗങ്ങളിൽ ആർ.എസ്.എസ് ശാഖ തുടങ്ങിയപ്പോള്‍ സിപിഎം അത് അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഈ സാഹചര്യത്തില്‍ സംരക്ഷണം ഒരുക്കി. ആര്‍ എസ് എസിനോട് ആഭിമുഖ്യമുള്ളതിനാലല്ല ശാഖ സംരക്ഷിച്ചത്. ജനാധിപത്യ സംവിധാനത്തിൽ മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ആവിഷ്കാര- രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. താനും അതാണ് ചെയ്തത്. ഈ നാടിന്‍റെ സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേല്‍ക്കാതിരിക്കാണ് ആന്നു അത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നും സുധാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്‍ എസ് എസിന്‍റെ രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.