തിരുവനന്തപുരം: ആശ്രമം കത്തിച്ചതിനുപിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തലുണ്ടായതിനുപിന്നാലെ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദഗിരി. ആശ്രമം താന്‍ സ്വയം കത്തിച്ചതാണെന്ന് ആളുകള്‍ സംശയിച്ചിരുന്നെന്നും നാലുവര്‍ഷത്തിനുശേഷമാണെങ്കിലും സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകനായ തന്റെ സഹോദരനും കൂട്ടൂകാരുമാണെന്ന് കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്താണ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.
'വളരെയധികം സന്തോഷമുണ്ട്. കാരണം, ഇത് ഞാന്‍ തന്നെയാണ് ചെയ്തത് എന്നായിരുന്നു വലിയൊരു വിഭാഗം പറഞ്ഞുകൊണ്ടിരുന്നത്. വളരെ അടുത്തവര്‍ക്കുപോലും ഞാന്‍ ഇനി അങ്ങനെ ചെയ്‌തോ എന്ന് സംശയമുണ്ടാവുന്ന വിധത്തിലായിരുന്നു നുണപ്രചാരണങ്ങള്‍ നടന്നത്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിട്ടുളളത്. ദുരൂഹസാഹചര്യത്തിലാണ് പ്രകാശ് എന്ന യുവാവ് മരിച്ചത്. അതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നാല്‍ ഇനിയും പലതും പുറത്തുവരും. നാലുവര്‍ഷത്തിനുശേഷമാണെങ്കിലും സത്യം പുറത്തുവന്നതില്‍ സന്തോഷം'- സന്ദീപാനന്ദഗിരി പറഞ്ഞു.
2018 ഒക്ടോബര്‍ 27-നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുളള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപ്പിടിച്ച നിലയില്‍ കണ്ടെത്തുന്നത്. ആശ്രമത്തിന് തീയിട്ടതിനുശേഷം അക്രമികള്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും സ്ഥലത്ത് വെച്ചിരുന്നു. ആശ്രമത്തിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് കാറുകള്‍ കത്തിനശിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു സന്ദീപാനന്ദഗിരി എടുത്തത്. ഇതോടെ സംഘപരിവാര്‍ സംഘടനകളില്‍നിന്ന് അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവം വലിയ രാഷ്ട്രീയ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആദ്യം സിറ്റി പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ നാലുവര്‍ഷമായിട്ടും പുരോഗമനമുണ്ടായിരുന്നില്ല. കേസ് അവസാനിക്കുമെന്ന ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് യുവാവിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.