മലപ്പുറം: കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ആര്‍ എസ് എസ് ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞതിനെതിരെ കെ ടി ജലീല്‍ എം എല്‍ എ. താനൊരു ലക്ഷണമൊത്ത ജനാധിപത്യവാദിയാണെന്ന് മാലോകരെ ബോദ്ധ്യപ്പെടുത്താൻ കെ സുധാകരൻ നടത്തിയ പ്രസ്താവന പതിറ്റാണ്ടുകളായി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംശയം ബലപ്പെടുത്തുന്നതാണ്. കണ്ണൂരിലെ തൻ്റെ വീരശൂര പരാക്രമങ്ങൾ വിവരിക്കവെയാണ് സി.പി.എം കാർ ആർ.എസ്.എസ് ശാഖ തകർക്കാൻ നോക്കിയപ്പോൾ അതു സംരക്ഷിക്കാൻ താൻ ആളെ വിട്ടിരുന്നുവെന്ന് സുധാകരൻ വീരസ്യം പറഞ്ഞത്. പകൽ കോൺഗ്രസ്സും രാത്രി ആർ.എസ്.എസും എന്ന പ്രയോഗം പതിറ്റാണ്ടുകളായി കേരളത്തിൽ കേട്ടുകേൾവിയുള്ളതാണ്. അതിനു ഊക്ക് പകരുന്നതാണ് സുധാകരൻ്റെ വെളിപ്പെടുത്തലെന്ന് കെ ടി ജലീല്‍ പറഞ്ഞു.
'മഹാത്മാഗാന്ധിയെ "ചെറുതായൊന്ന്"വെടിവെച്ച് കൊന്നതിൻ്റെ പേരിൽ രാജ്യത്ത് നിരോധിക്കപ്പെട്ട സംഘടനയാണ് ആർ.എസ്.എസ്. ആ നിരോധനം എടുത്തു കളഞ്ഞതുമായി ബന്ധപ്പെട്ട തർക്കവിതർക്കങ്ങൾക്ക് ഇന്നും ശമനമായിട്ടില്ല. അതിനിടയിലാണ് കോൺഗ്രസ് നേതാവിൻ്റെ പുതിയ തുറന്നു പറച്ചിൽ. കോൺഗ്രസ്സിൻ്റെ വിയോജിപ്പ് അവരുടെ അധികാരം കവർന്നെടുക്കുന്ന ശക്തിയോടു മാത്രമാണ്. അല്ലാതെ അത്തരക്കാരെ നയിക്കുന്ന ബുദ്ധി കേന്ദ്രമായ ആർ.എസ്.എസിനോടല്ല. ആർ.എസ്.എസിനെ ബി.ജെ.പി കൈവിട്ടാൽ അവരെ കോൺഗ്രസിൻ്റെ ഉപദേശക സമിതി ചെയർമാനാക്കാൻ തയ്യാറാണെന്ന മട്ടിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സംസാരം. സുധാകരൻ്റെ മറയില്ലാത്ത വെളിപ്പെടുത്തലിനോടുള്ള ലീഗിൻ്റെ പ്രതികരണമെന്തായിരിക്കും? പതിവു പോലെ മുസ്ലിംലീഗിൻ്റെ മറുപടി ഒരു ചിരിയിൽ ഒതുങ്ങിയാൽ പിന്നീടവർക്ക് നിർത്താതെ കരയേണ്ടി വരും. തീർച്ച' - കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എടക്കാട്, കിഴുന്ന, തോട്ടട ഭാഗങ്ങളിൽ ആർ.എസ്.എസ് ശാഖ തുടങ്ങിയപ്പോള്‍ സിപിഎം അത് അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഈ സാഹചര്യത്തിലാണ് സംരക്ഷണം ഒരുക്കിയത്. ആര്‍ എസ് എസിനോട് ആഭിമുഖ്യമുള്ളതിനാലല്ല അങ്ങനെ ചെയ്തത്. ജനാധിപത്യ സംവിധാനത്തിൽ മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടത്. എന്നാല്‍ ആര്‍ എസ് എസിന്‍റെ രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ല. രാജ്യത്ത് ആവിഷ്കാര- രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. താനും അതാണ് ചെയ്തത്. ഈ നാടിന്‍റെ സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേല്‍ക്കാതിരിക്കാണ് ആന്നു അത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നും കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവേ സുധാകരന്‍ പറഞ്ഞിരുന്നു.